കാറിലെത്തി ചക്രപ്പലകയിൽ ഭിക്ഷാടനം; ഇൻഡോറിലെ 'കോടീശ്വരൻ' യാചകന്റെ ആസ്തി കണ്ട് ഞെട്ടി നഗരസഭാ അധികൃതർ
ഇൻഡോർ: പുറമെ നിന്ന് നോക്കിയാൽ ചക്രങ്ങൾ ഘടിപ്പിച്ച ഒരു മരപ്പലകയിൽ കൈകൾ തറയിലുന്തി നീങ്ങുന്ന നിസ്സഹായനായ ഒരു ഭിന്നശേഷിക്കാരൻ. എന്നാൽ ഈ വേഷപ്പകർച്ചയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കോടികളുടെ ആസ്തിയുള്ള ഒരു ബിസിനസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇൻഡോറിലെ നഗരസഭാ അധികൃതർ.
'ഭിക്ഷാടകരില്ലാത്ത ഇൻഡോർ' എന്ന പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് മൻകിലാൽ എന്ന യാചകൻ പിടിയിലാവുന്നത്. പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ഇയാളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ ആസ്തി വിവരങ്ങൾ മൻകിലാൽ ഓരോന്നായി വെളിപ്പെടുത്തുകയായിരുന്നു.
മധ്യപ്രദേശിലെ ഭഗത് സിങ് നഗർ സ്വദേശിയായ മൻകിലാലിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കെട്ടിടങ്ങളാണ് സ്വന്തമായുള്ളത്. ഭഗത് സിങ് നഗറിൽ തന്നെ മൂന്ന് നിലയുള്ള ഒരു വലിയ വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റൊരു വീടും ഒരു ഫ്ലാറ്റും ഇയാൾക്കുണ്ട്.
വീടുകൾക്ക് പുറമെ നഗരത്തിൽ വാടകയ്ക്ക് ഓടുന്ന മൂന്ന് ഓട്ടോറിക്ഷകളുടെ ഉടമ കൂടിയാണ് മൻകിലാൽ. നിത്യേന ഈ വാഹനങ്ങളിൽ നിന്ന് ലഭിക്കുന്ന വാടകയ്ക്ക് പുറമെയാണ് ഭിക്ഷാടനത്തിലൂടെ ഇയാൾ സമ്പാദിക്കുന്ന വൻ തുക.
യാചിക്കാനായി എത്തുന്ന മൻകിലാലിന്റെ രീതികളും ആരെയും അമ്പരപ്പിക്കുന്നതാണ്. സ്വന്തമായി ഒരു 'സ്വിഫ്റ്റ് ഡിസൈർ' കാറുള്ള ഇയാൾ, ഭിക്ഷാടനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം വരെ കാറിലാണ് എത്തുന്നത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ പ്രത്യേക ഡ്രൈവറെയും ഇയാൾ നിയമിച്ചിട്ടുണ്ട്.
വർഷങ്ങളായി ചക്രപ്പലകയിൽ ഇരുന്നാണ് ഇയാൾ നഗരത്തിന്റെ വിവിധ കോണുകളിൽ ഭിക്ഷ തേടുന്നത്. കാലുകൾക്ക് ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസുകൾ ധരിച്ചാണ് ഇയാൾ പലക നിലത്തുന്തി നീങ്ങുന്നത്. ഇയാളുടെ അവസ്ഥ കണ്ട് സഹതാപം തോന്നുന്ന യാത്രക്കാർ നൽകുന്ന പണം വഴി പ്രതിദിനം ആയിരങ്ങളാണ് ഇയാൾ സമ്പാദിക്കുന്നത്.
ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന പണം കേവലം ജീവിതച്ചെലവിനായിട്ടല്ല ഇയാൾ ഉപയോഗിക്കുന്നത്. സറഫ ബസാറിൽ ചെറുകിട ആഭരണ ബിസിനസ്സുകളിലും പലിശയ്ക്ക് പണം നൽകുന്ന ഇടപാടുകളിലും ഇയാൾക്ക് നിക്ഷേപമുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ലഭിക്കുന്ന വരുമാനം കൃത്യമായി ബിസിനസ്സുകളിൽ നിക്ഷേപിച്ചാണ് മൻകിലാൽ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. എന്നാൽ ഇത്രയധികം ആസ്തിയുണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങൾ കൈക്കലാക്കാനും ഇയാൾ മടി കാണിച്ചില്ല എന്നതാണ് അധികൃതരെ ചൊടിപ്പിക്കുന്നത്.
ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം മുതലെടുത്ത് പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം ഇയാൾ ഒരു വീട് സ്വന്തമാക്കിയിട്ടുണ്ട്. കോടികളുടെ ആസ്തിയുള്ള ഒരാൾ പാവപ്പെട്ടവർക്കായുള്ള ഭവനപദ്ധതി വഴി വീട് നേടിയത് ചട്ടവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇൻഡോർ നഗരത്തെ ഭിക്ഷാടനമുക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യക്ഷേമ വകുപ്പും നഗരസഭയും ചേർന്നാണ് പരിശോധന കർശനമാക്കിയത്. യാചകരുടെ പിന്നിലെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ പഠിക്കുന്നതിനിടെയാണ് മൻകിലാലിന്റെ കള്ളക്കളി പുറത്തായത്.
മൻകിലാലിന്റെ പക്കൽ നിന്നും കണ്ടെടുത്ത ആസ്തിരേഖകളും ഇയാൾ നൽകിയ മൊഴിയും അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്രയും വലിയ തുക ഇയാൾ എങ്ങനെ സമ്പാദിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു. അനർഹമായി നേടിയ സർക്കാർ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ സമാനമായ രീതിയിൽ ഭിക്ഷാടനം നടത്തുന്ന മറ്റു ചിലരെക്കുറിച്ചും അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യം അഭിനയിച്ച് ജനങ്ങളെ കബളിപ്പിച്ച് കോടികൾ സമ്പാദിക്കുന്ന ഇത്തരം സംഘങ്ങൾ നഗരത്തിൽ സജീവമാണെന്ന തിരിച്ചറിവിൽ, ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കാനാണ് ഇൻഡോർ ഭരണകൂടത്തിന്റെ തീരുമാനം.
during a drive to make indore a 'beggar-free city,' officials discovered a man named mankilal who lived a double life. despite begging on the streets using a small wooden board with wheels, mankilal is actually a millionaire. he owns a three-story house, a flat, and another residential property. additionally, he owns a swift desire car and employs a personal driver to take him to his begging spots.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."