കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്ന മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കുഞ്ഞികൃഷ്ണൻ പാർട്ടിയെ ഒറ്റിക്കൊടുത്തുവെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലിക്കൈ ആയി പ്രവർത്തിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽ.ഡി.എഫിന്റെ ജനകീയ മുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കകത്ത് ചർച്ച ചെയ്ത് പരിഹരിച്ച കാര്യങ്ങൾ ബൂർഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പുറത്തുപറയുന്നത് പാർട്ടിയെ തകർക്കാനാണ്. ഇത്തരത്തിലുള്ള ഒറ്റുകാരെ ജനക്കൂട്ടം തള്ളിക്കളയുമെന്നതിന്റെ തെളിവാണ് പയ്യന്നൂരിലെ ജനപങ്കാളിത്തം. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും കരുതേണ്ട.
പയ്യന്നൂരിലെ പാർട്ടി സംവിധാനം ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുൻപും തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും മറ്റൊന്നാവില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എം.വി. ഗോവിന്ദന്റെ വിമർശനങ്ങൾ തള്ളി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. തന്റെ പുസ്തക പ്രകാശനത്തിന് മുൻപായി രക്തസാക്ഷി ഫണ്ടിന്റെ കൃത്യമായ കണക്ക് പാർട്ടി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പ്രകാശനം മാറ്റിവെച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
cpm state secretary m.v. govindan has strongly criticized former area secretary v. kunhikrishnan over the dhanaraj martyr fund controversy in payyannur. govindan labeled him a traitor acting as a tool for anti-communist forces, stating that such individuals would end up in the dustbin of history. meanwhile, kunhikrishnan rejected the criticism and stood firm on his decision to release his book, demanding that the party clarify the fund accounts before the launch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."