പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: കേരളത്തിലെ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നു. ആധുനിക കാലത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെങ്കിലും, കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയെ ബാധിക്കുന്ന രീതിയിലുള്ള അമിത ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ നിയമനിർമ്മാണം വേണോ അതോ ബോധവൽക്കരണം മതിയോ എന്ന കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം തേടാനാണ് സർക്കാർ തീരുമാനം.
കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു വളരേണ്ട പ്രായത്തിൽ കുട്ടികൾ ചെറിയ മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്നത് ഗൗരവകരമായ ആശങ്കയുണ്ടാക്കുന്നതായും മന്ത്രി സൂചിപ്പിച്ചു. അമിതമായ സ്ക്രീൻ ടൈം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെയും അവരുടെ സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നു. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന ഒരു തലമുറ നാടിന്റെ ഭാവി നിർമ്മിതിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും നിരോധിക്കുക എന്നതല്ല, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം സാധ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വികസിത രാജ്യങ്ങളും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുന്ന പശ്ചാത്തലത്തിലാണ് കേരളവും ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുന്നത്.
കുട്ടികൾക്കായി കർശനമായ ഒരു സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണോ അതോ വ്യാപകമായ ബോധവൽക്കരണമാണോ ആവശ്യം എന്നതിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ എല്ലാവരുടെയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
The Kerala State Government is considering strict measures, including potential legislation, to curb the rising social media addiction among children. Public Education Minister V. Sivankutty stated that while technology is essential, excessive use is harming the physical and mental development of the youth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."