ജാഥകളുമായി മുന്നണികൾ: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
തിരുവനന്തപുരം: വികസന മുന്നേറ്റ ജാഥകളുമായി എല്‍.ഡി.എഫ് കളത്തിലിറങ്ങിയതിന് പിന്നാലെ യു.ഡി.എഫിൻ്റെ പുതുയുഗ യാത്രയും തുടങ്ങാനിരിക്കെ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പതിവിന് വിപരീതമായി മൂന്ന് മേഖലകള്‍ തിരിച്ചുള്ള ജാഥയാണ് ഇടതു മുന്നണിയുടേത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള ജാഥ 6 മുതൽ മാർച്ച് 6 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് പര്യടനം നടത്തുക. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ നയത്തെ എതിര്‍ക്കുകയാണ് ജാഥയിലെ പ്രധാന അജൻഡ. ഇതോടൊപ്പം കേരളത്തിന്റെ വികസന മുരടിപ്പ്, അഴിമതി തുടങ്ങിയ വിഷയങ്ങളും കേന്ദ്ര ബജറ്റും കേരള ബജറ്റും ചർച്ചയാകും.
സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വികസന ജാഥകള്‍ നടത്താന്‍ മുന്നണിയോഗം തീരുമാനിച്ചത്. ബി.ജെ.പി തിരുവനന്തപുരത്ത് ലക്ഷ്യമിടുന്ന മുന്നേറ്റം തടയുകയാണ് എൽ.ഡി.എഫ് തെക്കന്‍ മേഖലാ ജാഥയുടെ പ്രധാന ലക്ഷ്യം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ജാഥ നയിക്കുന്നത്. വടക്കന്‍ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. തെക്കുവടക്കന്‍ ജാഥകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുമ്പോള്‍ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ ജോസ് കെ. മാണിയാണ്. കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ നിന്നു വിട്ടുപോവുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."