കോർപറേറ്റ് പ്രീണനം തുടർന്ന് കേന്ദ്രം; എഴുതിത്തള്ളിയത് 9.87 ലക്ഷം കോടി വായ്‌പ; ഒഴിവാക്കിയ കർഷകവായ്‌പ 1.67 ലക്ഷം കോടി മാത്രം
മുംബൈ: കർഷകരോടുള്ള അവഗണന തുടരുമ്പോഴും കോർപറേറ്റുകൾക്ക് കൈയയച്ച് സഹായം നൽകുന്നത് തുടർന്ന് കേന്ദ്ര സർക്കാർ. 2014 മുതൽ 2025 സെപ്റ്റംബർ 30 വരെ കോർപറേറ്റുകളുടെ 9.87 ലക്ഷം കോടി രൂപയുടെ വായ്പയാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്. അതേസമയം കർഷകർക്ക് വിട്ടുനൽകിയത് 1.67 ലക്ഷം കോടി രൂപയുടെ വായ്പ മാത്രം.
എഴുതിത്തള്ളിയ മൊത്തം വായ്മയിൽ 85.5 ശതമാനവും കോർപറേറ്റ് മേഖലയുടേതാണ്. കർഷകരുടെത് 14.5 ശതമാനം മാത്രവും. പരിസ്ഥിതി പ്രവർത്തകനും എം.പിയുമായ സന്ദ് ബൽബീർ സിങ് സീചെവാൾ ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ സർക്കാർ നൽകിയ മറുപടിയിലാണ് എഴുതിത്തള്ളിയ വായ്പയുടെ കണക്ക് വ്യക്തമാക്കിയത്. അതേസമയം, പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതിൽ 17% വായ്പ തിരിച്ചുപിടിച്ചതായി കേന്ദ്രം അറിയിച്ചു.
ആ എഴുതിത്തള്ളിയ മൊത്തം കോർപറേറ്റ് വായ്പകളിൽ 7.21 ലക്ഷം കോടി രൂപ വൻകിട വ്യവസായികളുടേതാണ്. ബാക്കി 2.65 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയ വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. അതേസമയം, കടക്കെണിയും വിളനാശവും കാലാവസ്ഥാ വ്യതിയാനവും മൂലം കർഷകർ വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ സർക്കാർ കടുത്ത അവഗണന തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കോർപറേറ്റുകൾ ആയിരക്കണക്കിന് കോടി രൂപയുടെ വായ്പകൾ തിരിച്ചടക്കാതിരിക്കുമ്പോൾ സാമ്പത്തിക നയത്തിന്റെ പേര് പറഞ്ഞ് സർക്കാർ രഹസ്യമായി കടബാധ്യത എഴുതിത്തള്ളുകയാണെന്ന് സീചെവാൾ ആരോപിച്ചു. കൊവിഡ് കാലത്ത് വ്യവസായങ്ങളും ബിസിനസുകളും അടച്ചുപൂട്ടിയപ്പോൾ രാജ്യത്തുടനീളം ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പാക്കിയത് കാർഷിക മേഖലയായിരുന്നു.
അതേസമയം, 2023- 2024ൽ പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ 58.359 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പൊതു മേഖലാ ബാങ്കുകൾ 6.15 ലക്ഷം കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."