ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വൈറ്റ്ഹൗസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവന ആണവായുധം പ്രയോഗിക്കുമെന്ന് അർഥമാക്കുന്നില്ലെന്നും വൈറ്റ് ഹൗസ് റാപ്പിഡ് റെസ്‌പോൺസ് വിഭാഗം വ്യക്തമാക്കി.
ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ അമേരിക്ക ഇതുവരെ ഉപയോഗിക്കാത്ത പല ആയുധങ്ങളും പ്രയോഗിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മടിയുണ്ടാകില്ലെന്നായിരുന്നു വാൻസിന്റെ ഭീഷണി. അമേരിക്കയുടെ പക്കൽ ഇനിയും പുറത്തെടുക്കാത്ത ആയുധശേഖരമുണ്ടെന്ന വാൻസിന്റെ പ്രസ്താവനയാണ് ആണവായുധ ഭീഷണി ചർച്ചകൾ സജീവമാക്കിയത്.
അതേസമയം ഇറാനുമായുള്ള നയതന്ത്ര തർക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇറാന് അമേരിക്ക നൽകിയ സമയപരിധി കഴിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. നിശ്ചിത സമയത്തിനുള്ളിൽ തെഹ്‌റാൻ വഴങ്ങിയില്ലെങ്കിൽ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് ട്രംപിന് മാത്രമേ അറിയാവൂ എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അൽ ജസീറയോട് പ്രതികരിച്ചു.
ഇറാനെതിരായ നീക്കം ഒരു തന്ത്രപരമായ സന്ധിയിൽ എത്തിയിരിക്കുകയാണെന്ന് ഇസ്റാഈൽ സൈനിക മേധാവി ഇയാൽ സമീർ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുമെന്നും ഭരണകൂടത്തിന്റെ അധഃപതനം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള സംയുക്ത പ്രവർത്തനത്തിൽ നാം നിർണ്ണായക ഘട്ടത്തിലാണ്. ദൃഢനിശ്ചയത്തോടെയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരും ഇസ്റാഈൽ സൈനിക മേധാവി ഇയാൽ സമീർ,
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്റാഈലിന് നേരെ മൂന്ന് ഘട്ടങ്ങളിലായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. തെക്കൻ മേഖലയിലും മധ്യ ഇസ്രായേലിലുമാണ് മിസൈലുകൾ പതിച്ചത്. സൈനിക-വ്യവസായ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പെറ്റാ ടിക്വയിൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായതായും സൂചനയുണ്ട്.
ഇറാൻ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുന്നതിന് മുൻപ് യാതൊരുവിധ സന്ധി സംഭാഷണങ്ങൾക്കും തയ്യാറാകരുത് എന്ന നിലപാടിലാണ് ഇസ്റാഈൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. ഇറാനിലെ വൈദ്യുതി ഗ്രിഡുകൾ തകർക്കുന്നതുൾപ്പെടെയുള്ള കടുത്ത സൈനിക നീക്കങ്ങളെക്കുറിച്ചാണ് ഇസ്റാഈൽ ചർച്ച ചെയ്യുന്നത്.
അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കീഴടങ്ങുക അല്ലെങ്കിൽ യുദ്ധം ചെയ്യുക എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനോടകം തന്നെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ജനങ്ങൾ മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധം ആരംഭിച്ചതായാണ് റിപ്പോർട്ട്. തങ്ങളുടെ വൈദ്യുത നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അതേ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന് ഇറാനിയൻ സായുധ സേന മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ നയതന്ത്ര ചർച്ചകൾക്ക് സാധിക്കാത്ത വിധം സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുകയാണ്.
the white house has dismissed rumors that the united states may use nuclear weapons against iran. the white house rapid response team clarified that remarks by j. d. vance do not imply the use of nuclear weapons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."