ഇസ്റാഈൽ ആക്രമണത്തിൽ പരുക്കേറ്റ ഫലസ്തീനികൾക്ക് യുഎഇയുടെ കൈത്താങ്ങ്; ഫ്ലോട്ടിംഗ് ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിച്ചു
ദുബൈ: ഗസ്സയിലെ ഇസ്റാഈൽ ആക്രമണത്തിൽ പരുക്കേറ്റവർക്കും രോഗികൾക്കുമായി ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് സജ്ജീകരിച്ചിട്ടുള്ള യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ 10 പേരെ കൂടി പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗസ്സയിലെ തകർക്കപ്പെട്ട ആരോഗ്യ മേഖലയ്ക്ക് പിന്തുണ നൽകുന്നതിനും പരുക്കേറ്റവരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യുഎഇയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് നടപടി.
ഏറ്റവും ആധുനികമായ മെഡിക്കൽ സജ്ജീകരണങ്ങളാണ് ഈ കപ്പൽ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ശസ്ത്രക്രിയാ മുറികൾ, തീവ്രപരിചരണ വിഭാഗങ്ങൾ (ICU), റേഡിയോളജി വിഭാഗം, ലബോറട്ടറികൾ എന്നിവ കപ്പലിലുണ്ട്. റഫ അതിർത്തി തുറന്നതോടെ ഗസ്സയിൽ നിന്നുള്ള കൂടുതൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രി പൂർണ്ണ സജ്ജമാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. അലി സയീദ് അൽ കാബി അറിയിച്ചു. രോഗികൾക്കായി 100 കിടക്കകളും അവർക്കൊപ്പം വരുന്ന ബന്ധുക്കൾക്കായി മറ്റ് 100 കിടക്കകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
യുഎഇയുടെ 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' കാമ്പയിന്റെ ഭാഗമായാണ് സേവനം. 2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ ആശുപത്രിയിൽ ഇതിനോടകം അയ്യായിരത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിൽ ഈ ഫ്ലോട്ടിംഗ് ആശുപത്രി നിർണ്ണായക പങ്കാണ് വഹിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ രോഗിക്കും നൽകുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) റിപ്പോർട്ട് ചെയ്തു.
the uae has intensified humanitarian support for victims injured in israel’s attacks on gaza, admitting more patients to its floating hospital as part of ongoing relief efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."