കാൽനടയായും കപ്പലേറിയും കുണിയയിലക്ക്
കുണിയ: ശതാബ്ദിയുടെ ചരിത്ര മഹാസംഗമത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സമസ്തയെ കേൾക്കാൻ കുനിയയിലേക്കൊഴുകി പുരുഷാരം. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന്റെ സാക്ഷികളാകാൻ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ജനം കാസർകോട്ടേക്കുള്ള പ്രയാണത്തിലാണ്. കേരളത്തിൽനിന്ന് മാത്രമല്ല, തമിഴ്‌നാട്, കർണാടക, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ഗൾഫ് നാടുകളിൽ നിന്നുമെല്ലാം ആളുകൾ കുണിയയെ ലക്ഷ്യമാക്കി പുറപ്പെട്ടുകഴിഞ്ഞു.
സമ്മേളനത്തിനായി കാൽനടയായി വരുന്നവരും സെക്കിളിലേറി എത്തുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കപ്പൽ, വിമാന മാർഗങ്ങളിലൂടെ ഉൾപ്പെടെ പ്രവാസി മലയാളികളും ദ്വീപ് നിവാസികളുമെല്ലാം സമ്മേളന നഗരിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുകളിൽന്ന് ആളുകൾ പുറപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം ഇതിനകം തന്നെ ആളുകളാൽ തിങ്ങിനിറയുന്ന കാഴ്ചയാണ്. ട്രെയിനുകളും ബസുകളും സമസ്ത പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞു. സമസ്ത സമ്മേളനത്തിന് പുറപ്പെടുന്ന യാത്രക്കാർക്ക് ആശംസകൾ നേരുന്ന വിമാനത്തിനകത്തെ കാഴ്ചകളുമുണ്ട്.
ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളുമെല്ലാം വിവിധ ജില്ലകളിൽ നിന്നും കുണിയയെ ലക്ഷ്യമാക്കി യാത്ര തിരിച്ചിരിക്കുകയാണ്. ടൂറിസ്റ്റ് ബസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സമ്മേളനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം ജനനിബിഡമായിക്കൊണ്ടിരിക്കുന്നു. അഹ് ലുസുന്നയുടെ ആദർശത്തിലടിയുറച്ച് പുരുഷാരത്തിൽ അലിയാൻ കണ്ണും മനസും കുണിയയിലേക്കർപ്പിച്ച് മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് സമസ്തയുടെ മക്കൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."