സെമികണ്ടക്ടർ, പ്രതിരോധം, വ്യാപാരം, ഡിജിറ്റൽ പേയ്‌മെന്റ് മേഖലകളിൽ സഹകരണം; കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും മലേഷ്യയും
ക്വാലാലംപൂർ: 2024ൽ ഇന്ത്യയും മലേഷ്യയും തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തിയതിനു പിന്നാലെ മലേഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കരാറുകളിൽ ഒപ്പുവച്ചു. സെമികണ്ടക്ടർ, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിലാണ് കരാറുകളിൽ ഒപ്പുവച്ചത്.
മലേഷ്യയിൽ യു.പി.ഐ പേയ്മെന്റ് സാധ്യമാക്കുന്നതിനും ഇന്ത്യ കരാറിലൊപ്പുവച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുരാജ്യങ്ങളും കരാറുകൾ സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു ശനിയാഴ്ചയാണ് മോദി ക്വാലാലംപൂരിലെത്തിയത്.
ഐ.ഐ.ടി മദ്രാസ് ഗ്ലോബലും മലേഷ്യയിലെ സെമികണ്ടക്ടർ അക്കാദമിയും തമ്മിൽ സഹകരണത്തിനും കരാർ ഒപ്പുവച്ചു. ഇന്ത്യയെ അവിഭാജ്യ ആഗോള എക്കണോമിക് പങ്കാളിയാക്കി പരിഗണിക്കുമെന്ന് മലേഷ്യ പറഞ്ഞു. മലേഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണ കരാർ (മിസേക), ആസിയാൻ - ഇന്ത്യ വ്യാപാര ചരക്കു കരാർ (ഐടിഗ) എന്നിവയിലൂടെ ഇന്ത്യയും മലേഷ്യയും തമ്മിൽ വ്യാപാര പങ്കാളിത്തം ശക്തമാക്കും.
ഇന്ത്യൻ രൂപയും മലേഷ്യൻ റിൻഗിറ്റും ഉപയോഗിച്ച് പരസ്പരം വ്യാപാരം നടത്താനും അതുവഴി അന്താരാഷ്ട്ര വ്യാപാരത്തിന് ഡോളർ ഒഴിവാക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും മലേഷ്യയിലെ ബാങ്ക് നെഗാരയും തമ്മിലും കരാർ ഒപ്പുവച്ചു. ഡിജിറ്റൽ രംഗത്ത് ഇന്ത്യ - മലേഷ്യ ഡിജിറ്റൽ കൗൺസിൽ സഹകരിച്ച് പ്രവർത്തിക്കും. ഫിൻടെക്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലും സഹകരിക്കും. പേനെറ്റ് മലേഷ്യ വഴി നയതന്ത്ര പേയ്മെന്റ് ബന്ധമുണ്ടാക്കും. ടൂറിസ്റ്റുകൾക്ക് ഇതിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ ചെയ്യാൻ കഴിയും. പ്രതിരോധം, പാം ഓയിൽ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."