സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ
കുണിയ: സമസ്ത ശതാബ്ദി സമാപന മഹാസമ്മേളനത്തിൽ സുകൃത സാന്നിധ്യമായി കുമ്പോൽ തങ്ങൾ. ഉത്തര കേരളത്തിലെ ആത്മീയ തറവാട്ടിലെ കാരണവർ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളാണ് സമസ്തയുടെ നൂറ്റാണ്ടിന്റെ ചരിത്രസാക്ഷ്യത്തിന് നിറം പകരാനെത്തിയത്. അനുഗ്രഹങ്ങളുമായി അദ്ദേഹം ശതാബ്ദി സമ്മേളന വേദിക്കരികിലെത്തി. ഇതാദ്യമായല്ല കുമ്പോൽ തറവാട്ടിലെ കാരണവർ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലെത്തുന്നത്.
സമസ്തയുടെ ശതാബ്ദി സമ്മേളനത്തിന് കാസർകോട് കുണിയയിൽ അരങ്ങൊരുങ്ങിയതു മുതൽ പല അവസരങ്ങളിലും ആ അനുഗ്രഹീത സാന്നിധ്യം നഗരിയിലുണ്ടായിരുന്നു. ആവശ്യമായ നിർദേശങ്ങൾ നൽകിയും പ്രാർഥനകൾകൊണ്ട് അനുഗ്രഹിച്ചും അദ്ദേഹം നേതാക്കൾക്കും പ്രവർത്തകർക്കും ഊർജം പകർന്നു. സമാപന സമ്മേളന നഗരിയിലും സെന്റിനറി ക്യാപ് നഗരിയിലും ഗ്ലോബൽ എക്‌സ്‌പോയിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. ആ സ്നേഹ സാന്നിധ്യം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സമസ്തയ്ക്ക് കരുത്ത് പകർന്നു.
മുല്ലക്കോയ തങ്ങൾ നഗരിയിൽ പന്തലിന് കാൽനാട്ടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ മഹാന്മാർ വരാനുള്ളതാണ്, സമ്മേളന നഗരിയി വൃത്തിയാക്കണം- അദ്ദേഹം നിർദേശം നൽകി. ശതാബ്ദി സമ്മേളനത്തിന് തുടക്കംകുറിച്ച് സമസ്തയുടെ നൂറ് ത്രിവർണക്കൊടി വാനിലേക്കുയർന്നതിന്റെ തൊട്ടടുത്ത നിമിഷവും അദ്ദേഹം സമ്മേളന നഗരിയിലെത്തിയിരുന്നു.
സമസ്തയുടെ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെയും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരെയും ആശ്ലേഷിച്ച് അദ്ദേഹം സമസ്തയോടുള്ള തന്റെ താൽപര്യം വ്യക്തമാക്കുകയും ചെയ്തു. ശംസുൽ ഉലമയുമായി കുമ്പോൽ തറവാട്ടിലെ പൂർവികർക്കുണ്ടായിരുന്ന അഭേദ്യമായ ബന്ധം ശംസുൽ ഉലമ നിലകൊണ്ട സമസ്തയെന്ന പ്രസ്ഥാനത്തോടും അതിന്റെ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളോടും അദ്ദേഹം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."