തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി
പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നും തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി പനീർശെൽവത്തെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലിസ് തിരുവണ്ണാമലയിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം മൂന്നായി.
അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവ്
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാർ–വടക്കാഞ്ചേരി ദേശീയപാതയിൽ വെച്ച് മിനി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകശേഖരം പൊലിസ് പിടികൂടിയത്.ലോറി ഡ്രൈവർ സെന്തിൽകുമാർ, അകമ്പടിയായി വന്ന കാർ ഓടിച്ചിരുന്ന ദുരൈരാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റിമാൻഡിലായിരുന്ന സെന്തിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പനീർശെൽവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ധർമ്മപുരിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ സഹായിച്ചത് പനീർശെൽവമാണെന്ന് പൊലിസ് കണ്ടെത്തി.
ലക്ഷ്യസ്ഥാനം എവിടെ?
സ്ഫോടകവസ്തുക്കൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ പ്രതികൾ ഇപ്പോഴും അവ്യക്തത തുടരുകയാണ്.പ്രാഥമിക വിവരമനുസരിച്ച് തൃശൂർ ജില്ലയിലേക്കാണ് ഇവ എത്തിക്കാൻ പദ്ധതിയിട്ടിരുന്നത് എന്നാണ് സൂചന. എന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരന്മാരെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല.
കാർ ഡ്രൈവർ ദുരൈരാജിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.ഇൻസ്‌പെക്ടർ എസ്. വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തമിഴ്‌നാട്ടിലെത്തി പിടികൂടിയത്. സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ തമിഴ്‌നാട് പൊലിസുമായി സഹകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."