സ്വര്‍ണക്കൊള്ളയില്‍ വീണ്ടും പരിശോധന; പാളികളുടെ സാംപിള്‍ ശേഖരിക്കും; മറ്റൊരു ലാബില്‍ പരിശോധിക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നല്‍കി. സന്നിധാനത്തെ സ്വര്‍ണ്ണപ്പാളികളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് (BARC) കീഴിലുള്ള നാഷണല്‍ ലാബിലാകും പരിശോധന നടക്കുക. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
ഇതിനായി ഈ മാസം 12-ന് ശബരിമലയില്‍നിന്ന് 12 സാമ്പിളുകള്‍ ശേഖരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19 ന് വീണ്ടും കേസ് പരിഗണിക്കും.
നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) നടത്തിയ പരിശോധനാ ഫലങ്ങളില്‍ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാര്‍ക്കിന്റെ (BARC) സഹായം തേടാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും നടത്തിയ കൊള്ളയുടെ ആഴം മനസിലാക്കണമെങ്കില്‍ ഇക്കാര്യം വ്യക്തമായേ മതിയാവൂ എന്നാണ് എസ്.ഐ.ടി നിലപാട്. ഈ ഫലംകൂടി വന്നതിനുശേഷമാകും കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുക. ഇതോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ പ്രതികളും ജാമ്യംനേടി പുറത്തിറങ്ങുമെന്നു ഉറപ്പാവുകയാണ്.
നേരത്തേ വി.എസ്.എസ്.സി നടത്തിയ സാംപിള്‍ പരിശോധനയിലെ അന്തിമഫലം വന്നെങ്കിലും സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.
ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ടുപോയ പാളികള്‍ മറിച്ചുവിറ്റ് പുതിയത് സ്ഥാപിച്ചോയെന്ന കാര്യത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ ഉത്തരം വ്യക്തമാകുമെന്നായിരുന്നു എസ്.ഐ.ടിയുടെ പ്രതീക്ഷ. പക്ഷേ, ഫലം വന്നിട്ടും സംശയങ്ങള്‍ ബാക്കിയാണ്. മെര്‍ക്കുറി ഉപയോഗിച്ചാണ് 1998ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ ചില പാളികളില്‍ മെര്‍ക്കുറിയുടെ അംശം തീരെ കാണുന്നില്ല. ശബരിമലയിലെ സ്‌ട്രോങ് റൂമിലുണ്ടായിരുന്ന പഴയ വാതിലില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് താരതമ്യ പരിശോധന നടത്തിയിരുന്നു. എങ്കിലും ചെമ്പു പാളികള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ടോയെന്ന നിര്‍ണായക ചോദ്യത്തിന് വ്യക്തമായ ഉത്തരം റിപ്പോര്‍ട്ടിലില്ല. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍, ചെമ്പുകൊണ്ടു നിര്‍മിച്ച കട്ടിളപ്പാളികള്‍ എന്നിവയില്‍ നിന്നും ആദ്യം ശേഖരിച്ച സാംപിളുകളാണ് വി.എസ്.എസ്.സിയിലെ ലാബില്‍ പരിശോധിച്ചത്. പിന്നീട് പഴയ വാതിലില്‍ നിന്നും സാംപിള്‍ ശേഖരിച്ചിരുന്നു.
വി.എസ്.എസ്.സി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കട്ടിളപ്പാളികള്‍ മാറ്റിയിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച ഡിവിഷന്‍ ബെഞ്ച് ശാസ്ത്രജ്ഞരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കട്ടിളപ്പാളികള്‍ കടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കുറ്റപത്രത്തിന്റെ കരടിനു രൂപ നല്‍കിയത്. എന്നാല്‍ പഴയ വാതിലിന്റെ സാംപിള്‍ ഉള്‍പ്പെടെ പരിശോധിച്ച് ശാസ്ത്രജ്ഞര്‍ ചര്‍ച്ച നടത്തി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലും ചില പാളികളുടെ കാലപ്പഴക്കത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിചാരണവേളയില്‍ ഇത് തിരിച്ചടിയാകാതിരിക്കാനാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്തിമ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നിന്നും കടത്തിയിരിക്കാന്‍ സാധ്യതയുള്ള സ്വര്‍ണത്തിന്റെ ഏകദേശ കണക്കും ഹൈക്കോടതിയെ എസ്.ഐ.ടി അറിയിക്കും. അതേസമയം ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ടത് 989 ഗ്രാം സ്വര്‍ണമല്ലെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചിട്ടുണ്ട്. വി.എസ്.എസി.യില്‍ നടത്തിയ അന്തിമ പരിശോധനാ ഫലം വന്നതോടെയാണ് നഷ്ടപ്പെട്ടത് 989 ഗ്രാം സ്വര്‍ണമല്ലെന്ന് കണ്ടെത്തിയത്.
The Kerala High Court’s Devaswom Bench has granted permission for fresh scientific examinations in the Sabarimala gold theft case, directing that samples be tested at a national laboratory under the Bhabha Atomic Research Centre (BARC).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."