ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്
ദുബൈ: മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ ആരാധകർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പുനൽകി. ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹിഷ്കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ വെച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിൽ എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ധാരണയായ പ്രധാന വിഷയങ്ങൾ:
ഐസിസി പ്രതിനിധികളും പിസിബിയും തമ്മിൽ ലാഹോറിൽ നടത്തിയ ചർച്ചയിലാണ് ബഹിഷ്കരണ തീരുമാനം പിൻവലിക്കാൻ പാകിസ്ഥാൻ തയ്യാറായത്. ഇതിനായി ഐസിസി ചില വിട്ടുവീഴ്ചകൾക്ക് വഴങ്ങിയിട്ടുണ്ട്:
- ബംഗ്ലാദേശിന് ആശ്വാസം:
ലോകകപ്പിൽ നിന്ന് അവസാന നിമിഷം പുറത്തായ ബംഗ്ലാദേശിന് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ഐസിസി നടപടിയെടുക്കും.
- ടൂർണമെന്റ് വേദികൾ:
വരാനിരിക്കുന്ന അണ്ടർ-19 ലോകകപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. കൂടാതെ ഒരു വനിതാ ലോകകപ്പിന് കൂടി ബംഗ്ലാദേശിനെ വേദിയായി പരിഗണിക്കാം എന്നും ഐസിസി ഉറപ്പ് നൽകി.
- വരുമാന വിഹിതം:
ഐസിസിയുടെ വാർഷിക വരുമാനത്തിൽ പാകിസ്ഥാന്റെ വിഹിതം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സാമ്പത്തിക സമിതി ചർച്ച ചെയ്യും.
ദ്വിരാഷ്ട്ര പരമ്പരയില്ല; ഐസിസി നിലപാട് വ്യക്തമാക്കി
ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പരകൾ പുനരാരംഭിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി തള്ളി. ക്രിക്കറ്റ് ബോർഡുകൾക്കും അതാത് രാജ്യങ്ങളിലെ സർക്കാരുകൾക്കും മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും ഐസിസിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും അധികൃതർ അറിയിച്ചു. ബിസിസിഐയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ആരാധകർ കാത്തിരുന്ന നിമിഷം
ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടം നടക്കുമെന്ന് ഉറപ്പായതോടെ ഫെബ്രുവരി 15-ലെ മത്സരത്തിനായി ടിക്കറ്റ് ബുക്കിംഗ് വീണ്ടും സജീവമായിരിക്കുകയാണ്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം ആവേശം കൊള്ളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."