വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി
മാണ്ഡ്യ: 19-കാരിയായ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ, അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദളവായി കൊടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ശകുന്തള (43), മകൾ പ്രിയങ്ക (19) എന്നിവരാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മുത്തുരാജുവിനെതിരെ (35) പൊലിസ് കേസെടുത്തു.
ഭീഷണിയും മാനസിക പീഡനവും
അയൽവാസിയായ മുത്തുരാജു വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യുകയായിരുന്നു.പ്രിയങ്കയുടെ കുടുംബം ഇയാളുടെ ആവശ്യം നിരസിക്കുകയും പ്രിയങ്കയിൽ നിന്ന് അകന്നുനിൽക്കാൻ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കുടുംബം പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചു.പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ മുത്തുരാജു നിയന്ത്രണം വിട്ടു. പ്രിയങ്കയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കൊല്ലുമെന്നും ഫോണിലൂടെയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്തി.
ദാരുണ അന്ത്യം
പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ ഭീഷണി കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി. ഗ്രാമത്തിൽ അപമാനിക്കപ്പെടുമോ എന്നും മുത്തുരാജു ഉപദ്രവിക്കുമോ എന്നുമുള്ള ഭയമാണ് ഇരുവരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലിസ് കരുതുന്നു. പ്രിയങ്കയുടെ പിതാവ് മഹേഷ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.
പൊലിസ് നടപടി
മഹേഷിന്റെ പരാതിയിൽ ഹാലഗുരു പൊലിസ് മുത്തുരാജുവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാൻ പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."