12 കോടിയുടെ ഭൂമി തട്ടിപ്പ്: വനിതാ സബ് രജിസ്ട്രാർക്ക് കൈക്കൂലി 10 ലക്ഷവും 10 സ്മാർട്ട് ഫോണുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ജവഹർ നഗറിൽ അമേരിക്കൻ മലയാളിയുടെ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജരേഖകളിലൂടെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ. ലക്ഷ്മിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. തട്ടിപ്പിന് ഒത്താശ ചെയ്തതിന് പ്രതിഫലമായി ഇവർ 10 ലക്ഷം രൂപയും 10 സ്മാർട്ട് ഫോണുകളും കൈക്കൂലിയായി വാങ്ങിയെന്ന് പൊലിസ് കണ്ടെത്തി. ആൾമാറാട്ടം തിരിച്ചറിയാതിരിക്കാൻ രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ചാണ് ആധാരങ്ങൾ ഒപ്പിടുവിച്ചത്.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുമാണ് സംഘം തട്ടിയെടുത്തത്.ഡോറയോട് രൂപസാദൃശ്യമുള്ള വസന്ത എന്ന സ്ത്രീയെ ഡോറയായും, മെറിൻ എന്ന യുവതിയെ വളർത്തുമകളായും അവതരിപ്പിച്ചാണ് വ്യാജ ഇഷ്ടദാന കരാർ ഉണ്ടാക്കിയത്.
ആധാരമെഴുത്തുകാരനും മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠനാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ. വ്യാജരേഖകൾ ചമയ്ക്കാൻ ഇയാൾ വ്യവസായി അനിൽ തമ്പിയിൽ നിന്ന് 2 കോടി രൂപ കൈപ്പറ്റിയിരുന്നു.
സബ് രജിസ്ട്രാറുടെ പങ്ക്:
തട്ടിപ്പിനായി ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിൽ വ്യാജ രജിസ്ട്രേഷൻ നടത്താൻ ലക്ഷ്മി വഴിവിട്ട സഹായം നൽകി.രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും മണികണ്ഠനും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. മറ്റ് ജീവനക്കാർ അറിയാതിരിക്കാനാണ് ഓഫീസ് സമയത്തിന് ശേഷമോ പുറത്തുവെച്ചോ നടപടികൾ പൂർത്തിയാക്കിയത്.പണത്തിന് പുറമെ പത്ത് സ്മാർട്ട് ഫോണുകൾ വാങ്ങിയെന്നത് അന്വേഷണ സംഘത്തെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വിജയത്തിലേക്ക്:
വസ്തുവിന്റെ കെയർ ടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് ഉടമസ്ഥാവകാശം മാറിയ വിവരം പുറത്തറിഞ്ഞത്. മ്യൂസിയം പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ആധാർ കാർഡിലെ വിരലടയാളങ്ങളും സൈബർ തെളിവുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കേസിൽ ലക്ഷ്മി ഉൾപ്പെടെ ഒമ്പതോളം പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."