മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കിനിടയിൽ പിഞ്ചുകുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. വൈരംകോട് വേലയ്ക്ക് പോകാനായി ബസ് കയറുന്നതിനിടെയായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലിസ്.
ഇന്നലെ രാവിലെ 11 മണിയോടെ തിരൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. വൈരംകോട് വേലയ്ക്ക് പോകാനായി 'മർജാൻ' എന്ന ബസിൽ കയറാൻ ശ്രമിക്കുകയായിരുന്നു പരാതിക്കാരും കുടുംബവും. ബസിന്റെ വാതിലിന് സമീപം വലിയ തിരക്ക് അനുഭവപ്പെട്ട സമയം നോക്കിയായിരുന്നു മോഷണം. തട്ടമിട്ട രണ്ട് സ്ത്രീകൾ കുട്ടിയുടെ പിന്നിലായി നിലയുറപ്പിക്കുകയും, അതിലൊരാൾ ഇടതുകൈ ഷാളിനുള്ളിൽ ഒളിപ്പിച്ച് അതിവിദഗ്ധമായി കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
ക്ഷേത്രത്തിലെത്തിയ ശേഷമാണ് കുട്ടിയുടെ മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. ആദ്യം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് ബസ് ജീവനക്കാരെ വിവരമറിയിക്കുകയും ബസിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു. അര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് താനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളിലുള്ള സ്ത്രീകളെ തിരിച്ചറിയാനായി പൊലിസ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്.
theft at tirur bus stand: toddler's gold chain snatched by women suspects police in tanur have launched an investigation after a half-sovereign gold chain was stolen from a toddler at the tirur bus stand. the incident occurred around 11:00 am while a family was boarding a bus to attend the vairamkode vela.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."