ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ
തെഹ്‌റാന്‍: ഉന്നത നേതാക്കള്‍ ഉത്തരവിട്ടാല്‍ ആ നിമിഷം ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് റിയര്‍ അഡ്മിറല്‍ അലി റെസ തങ്‌സിരി. ഹോര്‍മുസ് കടലിടുക്കില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച കടലിടുക്ക് താല്‍ക്കാലികമായി അടച്ചിട്ടായിരുന്നു ഇറാന്‍ സേനയുടെ പ്രകടനങ്ങള്‍. ഈ സമയം ഏതാനും മണിക്കൂര്‍ നേരത്തേക്ക് കപ്പലുകളുടെ പ്രവേശനം നിരോധിച്ചിരുന്നു.
രണ്ടാം ദിനമായ ചൊവ്വാഴ്ച ആക്രമണ സേനകളുടെ പ്രകടനമായിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്നതിനുള്ളതായിരുന്നു ഇത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും ഇതിലൂടെയാണ് നടക്കുന്നത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇറാന്റെ അകത്തുനിന്നും പേര്‍ഷ്യന്‍ ഗള്‍ഫില്‍നിന്നും ദ്വീപുകളില്‍ നിന്നും മിസൈലുകളയച്ച് ഹോര്‍മുസ് കടലിടുക്കിലെ ലക്ഷ്യങ്ങള്‍ തകര്‍ത്തു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടരെ ഭീഷണി മുഴക്കുന്നതിനിടെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ മുന്നറിയിപ്പ് നല്‍കി. യുദ്ധക്കപ്പലുകള്‍ കടലില്‍ മുങ്ങിയാല്‍ അത് യു.എസിനാണ് ദോഷംചെയ്യുകയെന്ന് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. തബ്‌രിസ് പട്ടണത്തിന്റെ 1978ലെ ഉയര്‍ത്തെഴുന്നേല്‍പിന്റെ വാര്‍ഷികദിനത്തില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഖാംനഇ യു.എസിന് മുന്നറിയിപ്പു നല്‍കിയത്.
യുദ്ധമുണ്ടായാല്‍ അത് അമേരിക്കക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ക്കറിയാം. സാമ്പത്തികമായും അന്തര്‍ദേശീയ തലത്തിലും അത് യു.എസിന് വലിയ നഷ്ടങ്ങളുണ്ടാക്കും. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയെന്ന ട്രംപിന്റെ അഹങ്കാരത്തിനും ഖാംനഇ മറുപടി നല്‍കി. എത്ര ശക്തമായ സൈന്യവും ചിലപ്പോള്‍ സ്തംഭിച്ചുപോകും. അതോടെ അവര്‍ക്ക് തിരിച്ചുവരവ് അസാധ്യമാകും. വിമാനവാഹിനി കപ്പലുകളെ കാട്ടി ഇറാനെ വിരട്ടുന്നതിനും അദ്ദേഹം മറുപടി നല്‍കി. യുദ്ധക്കപ്പല്‍ ഏറെ അപകടകരമാണ്. എന്നാല്‍ അതിനെ കടലിന്റെ അഗാധതയിലേക്ക് അയക്കുന്ന ആയുധമാണ് അതിനേക്കാള്‍ അപകടകരമെന്ന് ഖാംനഇ പറഞ്ഞു.
Rear Admiral Ali Reza Tangsiri said that the Iranian military will close the Strait of Hormuz at the moment the top leaders give the order. His response came while conducting military exercises in the Strait of Hormuz. On Monday, the Iranian military temporarily closed the strait. At this time, the entry of ships was prohibited for a few hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."