'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളും അപകടങ്ങളും തുടർക്കഥയാകുമ്പോഴും, ഭക്ഷ്യസുരക്ഷാ വകുപ്പ് കടുത്ത ഉദ്യോഗസ്ഥ ക്ഷാമത്തിൽ. വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ട് പേർ മരിച്ച സംഭവത്തിന് പിന്നാലെ പരിശോധനകൾ കർശനമാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, പ്രായോഗികമായി ഇത് നടപ്പിലാക്കാൻ ആവശ്യമായ ജീവനക്കാർ വകുപ്പിലില്ലെന്നതാണ് യാഥാർഥ്യം. ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കിയെന്ന സർക്കാരിന്റെ വാദം ഇതോടെ പൊളിയുന്നു.
സംസ്ഥാനത്തെ 5 ലക്ഷത്തോളം വരുന്ന ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ കുറഞ്ഞത് 500 ഫുഡ് സേഫ്റ്റി ഓഫീസർമാർ എങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ നിലവിൽ ആകെയുള്ളത് വെറും 170 പേർ മാത്രമാണ്. അതായത്, 3000 മുതൽ 10,000 വരെ സ്ഥാപനങ്ങൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കേരളത്തിലെ പ്രവർത്തനം.
1000 സ്ഥാപനങ്ങൾക്ക് ഒരു ഓഫീസർ വേണമെന്ന് കേന്ദ്ര ഏജൻസിയായ 'എഫ്.എസ്.എസ്.എ.ഐ' (FSSAI) നിർദ്ദേശം സംസ്ഥാനത്ത് കാറ്റിൽ പറത്തുകയാണ്. അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശയിൽ 10 തസ്തികകൾ മാത്രമാണ് സർക്കാർ അനുവദിച്ചത്.
ഭക്ഷ്യസുരക്ഷാ ഓഫിസർ (FSO) തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. 152 പേർ ഉൾപ്പെട്ട പട്ടികയിൽ നിന്ന് കേവലം രണ്ട് എൻ.ജെ.ഡി (NJD) ഒഴിവുകളിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിലോ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിലോ സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം.
പ്രതിവർഷം അഞ്ച് ലക്ഷം പരിശോധനകൾ നടക്കേണ്ട സ്ഥാനത്ത് നടക്കുന്നത് വെറും 73,571 എണ്ണം, അതായത് 14.71% മാത്രം. നിലവിലെ സാഹചര്യത്തിൽ ഒരു ഹോട്ടലിൽ പരിശോധന നടക്കാൻ മൂന്ന് വർഷത്തിലധികം കാത്തിരിക്കണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ 200-ലധികം ആളുകൾ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.
ഹോട്ടലുകളിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പരിശോധനകൾ വെറും പേരിന് മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.
Despite government claims of "widespread" food safety raids following recent tragic deaths in Vizhinjam, the department is struggling with a severe staff shortage. While 500 officers are needed to monitor Kerala's 5 lakh food outlets, only 170 are currently in service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."