ഫിലിപ്പ് മമ്പാട് റിമാൻഡിൽ: പൊലിസ് ഐഡി കാണിച്ച് ഹോട്ടലിൽ മുറിയെടുത്തു; പോക്സോ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലിസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- അധികാര ദുർവിനിയോഗം:
കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തത് തന്റെ പൊലിസ് ഐഡി കാർഡ് കാണിച്ചാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള സ്വാധീനം പ്രതി ഇതിനായി ദുരുപയോഗം ചെയ്തു.
- മോട്ടിവേഷൻ പ്രോഗ്രാമിന്റെ മറവിൽ:
മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ വീട്ടിൽ നിന്നും കൊണ്ടുപോയത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ നേരത്തെ തന്നെ ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലിസ് കരുതുന്നു.കുറ്റകൃത്യം പുറത്തറിഞ്ഞതോടെ അതിജീവിതയുടെ വീട്ടിലെത്തി കേസ് ഒത്തുതീർപ്പാക്കാൻ ഫിലിപ്പ് ശ്രമിച്ചിരുന്നു.
- ജാമ്യത്തിനെതിരെയുള്ള വാദങ്ങൾ:
പ്രതിക്ക് ജാമ്യം നൽകുന്നത് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്ന് റിപ്പോർട്ട് പറയുന്നു. സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനോ വിദേശത്തേക്ക് കടന്നുകളയാനോ സാധ്യതയുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചു.
കേസിന്റെ പശ്ചാത്തലം
മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിനായാണ് രക്ഷിതാക്കൾ ഫിലിപ്പ് മമ്പാടിനെ ഏൽപ്പിച്ചത്. ഒരു ഘട്ടത്തിൽ രക്ഷിതാക്കളുടെ സമ്മതത്തോടെ പെൺകുട്ടി ഇയാളുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ കാലയളവിൽ, അതായത് 2025 സെപ്റ്റംബർ 3, 4 തീയതികളിൽ രക്ഷിതാക്കളെ അറിയിക്കാതെ പെൺകുട്ടിയെ കാഞ്ഞങ്ങാട് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും നിലമ്പൂർ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേരള പൊലിസിൽ സബ് ഇൻസ്പെക്ടറായിരിക്കെ സ്വയം വിരമിച്ച ഫിലിപ്പ്, സോഷ്യൽ മീഡിയയിലൂടെയും മറ്റും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും മോട്ടിവേഷൻ ക്ലാസുകളിലും സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."