ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...
ആലപ്പുഴ: അഞ്ച് വർഷം മുന്നേ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയത് ആരെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഡോ. ഷാഹിദായാണ് ശസ്ത്രക്രിയ ചെയ്തതെന്നും മേൽനോട്ടം വഹിച്ചത് ഡോ. ലളിതാംബിക ആണെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഓർമയില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്.
ശസ്ത്രക്രിയ ചെയ്തത് താനാണോ എന്ന് ഓർമയില്ല. കേസ് ഡയറിയിൽ പേരുണ്ടെങ്കിൽ താനാകും. ആശുപത്രിയിൽ നഴ്‌സുമാരുടെ കുറവുണ്ട്. സർജറി നടന്നത് കോവിഡ് കാലത്തെ പരിമിത സാഹചര്യത്തിലെന്നും ഡോ. ഷാഹിദ പറഞ്ഞു.
എന്നാൽ, വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക. സംഭവത്തിൽ തനിക്ക് പങ്കില്ല. ഈ ശസ്ത്രക്രിയ നടത്തിയത് താനല്ല. താൻ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലാണ് ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയുന്നത് സ്വാഭാവികമാണെന്നും അവർ പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയത് ആരെന്ന് കണ്ടെത്താൻ പോലും സ്ഥിരീകരിക്കാനാകാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഓർമയില്ലെന്നും പഴിചാരിയും പ്രതികരിക്കുകയാണ് ഉത്തവാദിത്വമുള്ള ഡോക്ടർമാർ. സംഭവത്തിൽ ആരോഗ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നടപടി എവിടെ എത്തും എന്ന് കണ്ടറിയണം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് നഴ്‌സുമാരും ജീവനക്കാരും ഇല്ലെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്.
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷീന, കോഴിക്കോട് ഇന്ന് വീണ്ടും സമരം ആരംഭിക്കുന്ന ദിവസം തന്നെയാണ് ഉഷ ജോസഫിന്റെ ദുരിതവും വാർത്തയാകുന്നത്. ആരോഗ്യ മന്ത്രി വരും, റിപ്പോർട്ട് തേടും, അതിനപ്പുറം ഒന്നും നടക്കില്ല. എല്ലാ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഹർഷീന പ്രതികരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ മറ്റൊരു അനാസ്ഥകൂടി പുറത്തുവരുന്നത്.
പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ (51) വയറ്റിലാണ് കത്രികയുള്ളത്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. ദുരവസ്ഥ അറിഞ്ഞ് കെ.സി വേണുഗോപാൽ എംപി ഇവർക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഇവരെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെ.സി വേണുഗോപാൽ എംപി കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ഉഷയ്ക്ക് തുടർ ചികിത്സക്ക് അമൃത ആശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആംബുലൻസ് അയച്ച് ഇന്നലെ രാത്രി തന്നെ അമൃത ആശുപത്രിയിൽ ഇവരെ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉഷയെ ഡോക്ടർമാർ പരിശോധിച്ചു. തുടർചികിത്സ ഇന്ന് തീരുമാനിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തും.
ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിയപ്പോൾ തിങ്കളാഴ്ച വന്നാൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചു. വയറ്റിൽ കത്രിക കണ്ടെത്തിയ കാര്യം ‘തൽക്കാലം ആരോടും പറയേണ്ടെന്നു’ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞെന്ന് ഉഷയും ബന്ധുക്കളും പറയുന്നു. ഇതോടെയാണ് പിഴവ് മറച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നതായി ആരോപണമുയർന്നത്.
എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെയാണ് മെഡിക്കൽ കോളജിൽനിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ ഉഷ കണ്ടത്. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി ഇന്നലെ ആശുപത്രിയിലെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയാകുകയാണ് അധികൃതർ ചെയ്തത്.
കഴിഞ്ഞ നാല് ദിവസമായി ഡോക്ടർമാരുടെ സമരം നടക്കുന്നതിനാലാണ് ഉഷയെ അഡ്മിറ്റ് ചെയ്യാതിരുന്നത് എന്നാണു വിവരം. 23ന് വീണ്ടും വരാൻ ആവശ്യപ്പെട്ടാണ് മടക്കി അയച്ചത്. അന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ഉഷ പറയുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഒരിക്കൽ വയറ്റിൽ കത്രിക മറന്നുവച്ച ആശുപത്രിയിൽ വീണ്ടും പോകാൻ ഉഷയ്ക്ക് ധൈര്യമില്ല.
10 സെന്റീമീറ്ററോളം വലുപ്പമുള്ള കത്രികയാണ് ഉഷയുടെ വയറ്റിൽ ഉള്ളതായി കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ ജോസഫ് അഞ്ച് കൊല്ലത്തോളം കഠിനമായ വയർ വേദന സഹിച്ചു ജീവിക്കുകയായിരുന്നു. പല ഡോക്ടർമാരെ കണ്ട് മരുന്ന് കഴിച്ചെങ്കിലും ശമനമുണ്ടായില്ല. നേരത്തെ, വയറ്റിൽ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് 2021 മേയ് മൂന്നിന് ഗൈനക്കോളജി വിഭാഗത്തിൽ ഉഷയുടെ ഗർഭപാത്രം നീക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുതൽ വയറുവേദന ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."