കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ്-എൽ.ഡി.എഫ് കൂട്ടുമുന്നണി: രാഹുൽ ഗാന്ധി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അദൃശ്യമായ ഒരു കരം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ആർ.എസ്.എസും എൽ.ഡി.എഫും തമ്മിലുള്ള കൂട്ടുപങ്കാളിത്തമാണത്. എൽ.ഡി.എഫ് ജയിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആവശ്യമായതിനാലാണ് ശബരിമല സ്വർണക്കൊള്ളയെപ്പറ്റി അദ്ദേഹം ഒരു വാക്കുപോലും പറയാത്തതെന്നും രാഹുൽ പറഞ്ഞു.
തന്റെ മക്കളെ കേസിൽനിന്ന് രക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുസരിക്കുന്നത്. മക്കളെ സംരക്ഷിക്കാൻ കേരളത്തെ മോദിക്കു ബലി നൽകുകയാണ് പിണറായിയെന്നും രാഹുൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനായി മോദി എങ്ങനെയാണോ വിട്ടുവീഴ്ച നടത്തുന്നത് അതുപോലെയാണ് പിണറായി വിജയൻ മോദിയുമായി വിട്ടുവീഴ്ച ചെയ്യുന്നത്. രാജ്യത്തിന്റെ ഊർജസുരക്ഷയും വ്യാപാര മേഖലയും മോദി സർക്കാർ അമേരിക്കയ്ക്ക് തീറെഴുതി. പാർലമെന്റിൽ എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് സംസാരിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി ഓടിയൊളിച്ചു. അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ക്രിമിനൽ കേസ് മോദിയിലേക്കും വിരൽ ചൂണ്ടുന്നതാണ്.
കേരളത്തിൽ ഇടതുപക്ഷത്തോടു ബന്ധമുള്ളവർക്കു മാത്രമേ തൊഴിൽ കിട്ടുന്നുള്ളു. മയക്കുമരുന്ന് ഉപയോഗത്തിലും കടക്കെണിയിലും കേരളം മുൻപന്തിയിലാണ്.
മണിപ്പൂരിൽ നാശം വിതച്ചത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. അവിടെ പള്ളികൾ കത്തിച്ചതും കേരളത്തിലെ നഴ്‌സുമാരെ ചത്തിസ്ഗഢിൽ ആക്രമിച്ചതും ഇവരാണ്. ഇവരുടെ പങ്കാളികളാണ് കേരളത്തിലെ എൽ.ഡി.എഫ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർക്കുന്നവരെ അതിക്രൂരമായാണ് അവർ നേരിടുന്നത്. തന്റെ ഔദ്യോഗിക വസതിയും ലോക്‌സഭാ അംഗത്വവും നഷ്ടപ്പെട്ടത് അതുകൊണ്ടാണ്. ജാമ്യത്തിലാണ് ഞാൻ നിങ്ങൾക്കു മുമ്പിൽനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എം.പിമാരായ കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, മേയർ അഡ്വ. വി.കെ മിനിമോൾ, ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസന്റേഷൻ, സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ്, ടോണി ചെമ്മണി, ദീപക് ജോയ്, ഉമ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."