ഡ്യൂട്ടി കഴിഞ്ഞു, ഞാനില്ലെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി; ചെന്നൈയിൽ വിമാനത്തിനുള്ളിൽ 200 യാത്രക്കാർ കുടുങ്ങിയത് 5 മണിക്കൂർ
ചെന്നൈ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് യാത്ര തുടങ്ങിയ വിമാനത്തിൽ നിന്ന് പൈലറ്റ് ഇറങ്ങിപ്പോയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ 200-ഓളം യാത്രക്കാർ കുടുങ്ങി. പൈലറ്റിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങി ദുരിതത്തിലായത്. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
രാവിലെ 6:30 ന് യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രവേശിച്ചു. എന്നാൽ നിശ്ചയിച്ച സമയത്ത് വിമാനം പുറപ്പെട്ടില്ല. യാത്രക്കാർ വിമാനം പുറപ്പെടാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ പൈലറ്റിന്റെ ജോലി സമയം അവസാനിച്ചുവെന്ന മറുപടിയാണ് ലഭിച്ചത്. ആദ്യം ഉണ്ടായിരുന്ന പൈലറ്റ് പോയതോടെ പകരം പൈലറ്റ് എത്തിയത് രാവിലെ 11 മണിക്ക്. 12 മണിയോടെയാണ് വിമാനം സിംഗപ്പൂരിലേക്ക് യാത്രക്കാരുമായി പറന്നുയർന്നത്.
അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർക്ക് കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്. വിമാനത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനം ഇടയ്ക്കിടെ ഓഫ് ചെയ്തത് യാത്രക്കാർക്കിടയിൽ ശ്വാസം മുട്ടലിനും അസ്വസ്ഥതയ്ക്കും കാരണമായി.
പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അധികൃതർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കുഞ്ഞുങ്ങളും പ്രായമായവരും അടക്കം വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം വിയർത്തു ഒലിച്ച അവസ്ഥയിലായിരുന്നുവെന്ന് യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഇൻഡിഗോയുടെ വിശദീകരണം
യാത്രക്കാർക്ക് നേരിട്ട പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. എന്നാൽ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങൾ നൽകിയിരുന്നുവെന്നും, കാബിൻ താപനില സാധാരണ നിലയിലായിരുന്നുവെന്നുമാണ് എയർലൈൻസിന്റെ വാദം. എൻജിനീയറിംഗ് വിഭാഗം സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നതായും കൃത്യമായ വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നതായും ഇൻഡിഗോ അധികൃതർ കൂട്ടിച്ചേർത്തു.
Around 200 passengers bound for Singapore were stranded for five hours inside an IndiGo flight at Chennai airport after the pilot refused to fly, citing the end of his duty hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."