വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ
പാലക്കാട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി ചികിത്സാ പിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിയുടെ അമ്മ പ്രസീത. മന്ത്രിക്കേറ്റ പരുക്ക് നിസ്സാരമാണെന്ന് സൂചിപ്പിച്ചു കൊണ്ട്, "വിനോദിനി മോൾ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാൽ ഉണ്ടാകില്ല മന്ത്രി" എന്നാണ് പ്രസീത വാട്സ്അപ്പ് സ്റ്റാറ്റസിലൂടെ പ്രതികരിച്ചത്.
മന്ത്രിയുടെ കൈയിലെ മുറിവിന്റെ ചിത്രവും ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന മകൾ വിനോദിനിയുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ഈ വൈകാരികമായ പ്രതികരണം. കഴിഞ്ഞ സെപ്റ്റംബർ 30-ന് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ വിനോദിനിയുടെ കൈ, അധികൃതരുടെ അനാസ്ഥയെത്തുടർന്ന് മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെ എസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്.
കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് റെയിൽവേ സ്‌റ്റേഷനിൽവെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്നതിനിടെ കെ.എസ്.യു പ്രതിഷേധവുമായി എത്തിയത്.
അതേസമയം ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കണ്ണൂരിൽ ഡി.സി.സി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. ഡി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. പൊലിസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരുക്കേറ്റു. മന്ത്രിക്കെതിരായ ആക്രമണത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തൽ തകർക്കുകയും വി.ഡി സതീശന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസിന്റെ കൊടിമരം തകർക്കുകയും പതാക കത്തിക്കുകയും ചെയ്തു. കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ യു.ഡി.എഫ് ഫ്ലക്സ് ബോർഡുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചു. ആക്രമിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. മന്ത്രിക്കെതിരായ ആക്രമണത്തെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
The mother of Vinodini, a young girl who lost her right arm due to alleged medical negligence at a government hospital, has lashed out at Kerala Health Minister Veena George.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."