'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്
കൊച്ചി: വിവാദ സിനിമ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ചിത്രത്തിന് പ്രദർശനാനുമതി നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ വാദം പൂർത്തിയാകുന്നത് വരെ സിനിമ തിയേറ്ററുകളിൽ എത്തിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഹരജിക്കാരുടെ ആവശ്യങ്ങൾ സത്യസന്ധമാണെന്നും കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡിന്റെ നിലപാടുകളെ രൂക്ഷമായി കോടതി വിമർശിക്കുകയും ചെയ്തു.
ഹരജിക്കാർ ഉന്നയിക്കുന്ന വാദങ്ങളെ നിർമ്മാതാക്കൾ അപ്രസക്തമായി കാണരുത്. വിദ്വേഷ പ്രചാരണമോ വസ്തുതാവിരുദ്ധമായ കാര്യങ്ങളോ ഉണ്ടെങ്കിൽ, സിനിമ പ്രദർശിപ്പിച്ച് നഷ്ടം സംഭവിച്ചതിന് ശേഷമല്ല അത് പുനഃപരിശോധിക്കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.
സിനിമ പുറത്തിറങ്ങിയ ശേഷം പരാതികൾ പരിശോധിക്കാമെന്ന സെൻസർ ബോർഡിന്റെ നിലപാടിനെ കോടതി ചോദ്യം ചെയ്തു. ടീസർ ഇന്റർനെറ്റിൽ വന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന ബോർഡിന്റെ വാദവും കോടതി തള്ളി. വിവാദമായ ടീസറിലെ ഉള്ളടക്കം വ്യക്തമായി മനസ്സിലാക്കുന്നതിനായി അതിന്റെ പരിഭാഷ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. സമയപരിമിതി മൂലം ചിത്രം ഇപ്പോൾ ജഡ്ജിമാർ കാണില്ല എന്നും കോടതി അറിയിച്ചു.
സിനിമ റിലീസിന് മുൻപ് കോടതിക്ക് കാണാൻ സൗകര്യമൊരുക്കില്ലെന്ന് നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സെൻസർ ബോർഡാണ് സിനിമ കാണേണ്ടതെന്ന നിലപാടിലായിരുന്നു അവർ. വാദത്തിനിടെ, കേരളത്തിന് മാത്രമായി പ്രത്യേക അഭിമാനബോധമില്ലെന്നും രാജ്യത്തിന്റെ പൊതുവായ അഭിമാനബോധമാണ് പ്രസക്തമെന്നും നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മുസ്‌ലിം കഥാപാത്രങ്ങളായ സ്ത്രീകൾ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളും ഇന്ത്യ വൈകാതെ ഇസ്‌ലാമിക് സ്റ്റേറ്റായി മാറുമെന്ന വിദ്വേഷ പരാമർശവുമാണ് സിനിമയെ വിവാദത്തിലാക്കിയത്. 2024-ൽ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും യുവജന സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുണ്ട്. കേസിൽ നാളെയും വാദം തുടരും.
The Kerala High Court has issued a temporary stay on the release of the film 'The Kerala Story 2: Goes Beyond' until the final hearing of petitions challenging its screening. Observing that the petitioners' concerns are "sincere," the court criticized the Censor Board for its stance that the film could be reviewed after its release.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."