സൊസൈറ്റികളുടെ അക്കൗണ്ട് ഓഡിറ്റ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ
കോഴിക്കോട്: സൊസൈറ്റീസ് ആക്ട് പ്രകാരം രൂപീകരിച്ച സൊസൈറ്റികൾക്ക് ഓഡിറ്റ് നിർബന്ധമാക്കി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. രണ്ടു ലക്ഷം രൂപയിൽ കൂടിയ ഇടപാടുകളുള്ള സൊസൈറ്റികളുടെ കണക്ക് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണം. മലബാറിലും തിരുകൊച്ചിയിലും വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൊസൈറ്റികൾ പ്രവർത്തിച്ചിരുന്നത്. 2026 ജനുവരി ഒന്നോടെ കേരളത്തിലെല്ലായിടത്തും പുതിയ നിയമം ബാധകമായി.
വിവിധ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളിൽ കുറയാത്ത സംഘത്തിനാണ് ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ കഴിയുക. ചട്ടങ്ങൾ പാലിച്ചുള്ള അപേക്ഷ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. നിരസിക്കുകയാണെങ്കിൽ 30 ദിവസത്തിനകം അറിയിക്കും. നിലവിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും പുതിയ നിയമം ബാധകമാണ്. അവരും റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും രജിസ്ട്രാർക്ക് സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത് 21 ദിവസങ്ങൾക്കകം സംഘത്തിന് ഓഫിസ് വേണം. വർഷത്തിലൊരിക്കലെങ്കിലും സംഘം യോഗം ചേർന്ന് വാർഷിക പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും രജിസ്ട്രാർക്ക് സമർപ്പിക്കണം.
ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും റിപ്പോർട്ടും സമർപ്പിച്ചില്ലെങ്കിൽ ആയിരം രൂപയിൽ കൂടാത്ത പിഴ ഈടാക്കും. വരവ് ചെലവ് രണ്ടു ലക്ഷം രൂപയിൽ കുറവാണെങ്കിൽ അംഗങ്ങൾക്ക് പുറത്തുനിന്ന് ഒരാൾക്ക് ഓഡിറ്റ് ചെയ്യാം. വാർഷിക പൊതുയോഗം കഴിഞ്ഞ് 21 ദിവസങ്ങൾക്കകം കണക്കും റിപ്പോർട്ടും സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
mandatory audit of societies’ accounts; new law comes into force
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."