വീണയുടെ പരുക്ക് ആയുധമാക്കി സി.പി.എം; പ്രതിരോധിച്ച് കോൺഗ്രസ്
കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് സി.പി.എം. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുതിർന്ന നേതാക്കളായ പി. ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ ശൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, എം.വിജിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. നഗരത്തിൽ സി.പി.എം. ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ഡി.സി.സി ഓഫിസിലേക്കു എസ്.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. ഡി.വൈ.എഫ് പ്രകടനത്തിലും നേതാക്കൾ പോർവിളി നടത്തി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പന്തംകൊളുത്തി പ്രകടനം നടത്തി.
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ വീണാ ജോർജിനു നേരെ നടക്കുന്ന പ്രതിഷേധം രണ്ടാം തവണയാണ് പ്രക്ഷുബ്ധമാകുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്തുവച്ച് പ്രതിഷേധിച്ചത് ഇടതുവലതു മുന്നണികൾ തമ്മിൽ വാക്‌പോരിനിടയാക്കിയിരുന്നു. റീത്ത് പ്രതിഷേധത്തിന് ഒരാഴ്ച തികയുംമുമ്പാണ് കണ്ണൂരിൽ കെ.എസ്.യുവിൻ്റെ കരിങ്കൊടി പ്രതിഷേധവും പരുക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംഭവം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് സി.പി.എം.
മന്ത്രിയുടേത് നാടകമാണെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് കോൺഗ്രസ്. റീത്ത് പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇത്തവണ കെ.എസ്.യു പ്രവർത്തകർക്ക് പ്രതിരോധം തീർക്കാനെത്തി. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയില്ലെന്ന് വി.ഡിസതീശൻ പറഞ്ഞു.
മന്ത്രി തകർത്തഭിനയിക്കുകയാണെന്നാണ് കെ.എസ്.യു നേതാവ് അലോഷ്യസ് സേവ്യർ പറഞ്ഞത്. 'നടിപ്പിൻ നായിക' എന്ന് കുറിച്ചു മന്ത്രിക്ക് മുമ്പ് മോണോ ആക്ടിൽ ഒന്നാം സ്ഥാനം കിട്ടിയതിന്റെ ചിത്രം സഹിതമാണ് പരിഹാസം. യു.ഡി.എഫ് നേതാക്കളും സൈബർ ഹാൻഡിലുകളും ഇതേ ആരോപണവുമായി പ്രതിരോധമുനമ്പിലുണ്ട്. വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് കെ. സുധാകരൻ പരിഹസിച്ചു. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രിക്ക് തന്നെ നൽകണമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടും എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞ സംഭവവും ഉയർത്തിയായിരുന്നു വി.ടി ബൽറാമിന്റെ പരിഹാസം. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ ഷംസീർ സംഭവശേഷം തിരുവനന്തപുരത്തേക്ക് പോയതു പരാമർശിച്ചായിരുന്നു കെ.എസ് ശബരിനാഥന്റെ പോസ്റ്റ്.
മന്ത്രിക്കു പരുക്കേറ്റതിൽ പ്രത്യക്ഷ പ്രതിഷേധങ്ങൾക്കു പുറമേ സമൂഹമാധ്യമങ്ങൾ വഴിയും സി.പി.എം പ്രതിഷേധാഗ്നി പടർത്തുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മന്ത്രിമാരും നേതാക്കളും അപലപിച്ച് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു. സംഭവം നടന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സൈബർ അണികളുടെ കൊലവിളിയും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പിടിച്ചുതിരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വീണാ ജോർജിനെ അപായപ്പെടുത്താനുള്ള ശ്രമമാണ് കണ്ണൂരിൽ നടന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
cpm has called for a statewide protest over the incident in which health minister veena george was injured during a ksu protest in kannur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."