അമേരിക്ക-ഇസ്റാഈൽ ആക്രമണങ്ങൾക്ക് തിരിച്ചടി; ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; ഗൾഫ് മേഖല അതീവ ഗുരുതര സാഹചര്യത്തിലേക്ക്
ദുബൈ/മനാമ: ഗൾഫ് രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. യാതൊരു പ്രകോപനവുമില്ലാതെ ഇസ്റാഈലും അമേരിക്കയും ഇറാനു നേരെ ഇന്ന് പുലർച്ചെ നടത്തിയ സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ഇറാന്റെ നടപടി.
സഊദി അറേബ്യയിലെ റിയാദിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തു. റിയാദിൽ സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസി എഎഫ്‌പിയാണ് റിപ്പോർട്ട് ചെയ്തത്.
യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടന്നതായി ബഹ്‌റൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇ തലസ്ഥാനമായ അബൂദബിയിൽ ശക്തമായ സ്ഫോടനം ഉണ്ടായതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈലുകളെ തങ്ങളുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും സൈറണുകൾ മുഴങ്ങിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
വ്യോമാതിർത്തികൾ അടച്ചു
ഗൾഫ് രാജ്യങ്ങളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടിയന്തരമായി അടച്ചു. മേഖലയിലൂടെയുള്ള വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇറാന്റെ മുന്നറിയിപ്പ്
ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് അർഹമായ മറുപടി നൽകും. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും നടത്തുന്നത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം യുഎൻ ചാർട്ടർ പ്രകാരം ഇറാനുണ്ട് എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
തങ്ങളുടെ രാജ്യത്തെ സൈനികേതര കേന്ദ്രങ്ങളെപ്പോലും ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്നും ഇതിന് ആക്രമണകാരികൾ വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) മുന്നറിയിപ്പ് നൽകി. ഇസ്റാഈലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായും ഇറാൻ സ്ഥിരീകരിച്ചു. മേഖലയിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
Iran has launched a series of retaliatory missile and drone strikes targeting U.S. military bases in Qatar, the UAE, Kuwait, and Bahrain. This follows a joint 'pre-emptive' military operation by the U.S. and Israel against Iranian territory earlier today. Several Gulf nations have suspended flights and closed their airspace as explosions and sirens are reported across the region, marking a major escalation in Middle East tensions."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."