പരിഗണിച്ചില്ല, സി.കെ ജാനു 22ന് നിലപാട് പറയും; ഗോത്രമഹാസഭ യു.ഡി.എഫിനൊപ്പം തന്നെ
കൽപ്പറ്റ: മാനന്തവാടിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ ജാനു മുന്നണിയിൽ തുടരണോ, വേണ്ടയോ എന്നത് ഈ മാസം 22ന് പറയും. അതേസമയം, തങ്ങളുയർത്തിക്കാട്ടിയ സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിലും ഇത്തവണ പിന്തുണ യു.ഡി.എഫിനാണെന്ന് ഗോത്രമഹാസഭ സംസ്ഥാന കോർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു. എങ്കിലും പണിയ സമുദായത്തിൽ നിന്നൊരാളെ സ്ഥാനാർഥിയാക്കാത്തതിലെ പ്രതിഷേധം അവരും മറച്ചുവയ്ക്കുന്നില്ല. 22ന് എറണാകുളത്താണ് ജെ.ആർ.പിയുടെ സംസ്ഥാന കമ്മിറ്റി നടക്കുന്നത്. ഇതിൽ ഉരുത്തിരിയുന്ന നിലപാടായിരിക്കും തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്ന് സംസ്ഥാന അധ്യക്ഷ സി.കെ ജാനു സുപ്രഭാതത്തോട് പറഞ്ഞു. തങ്ങൾക്ക് ഒരു സീറ്റിനെങ്കിലും അർഹതയുണ്ടായിരുന്നു. എന്നാൽ, യു.ഡി.എഫ് പരിഗണിച്ചില്ല. ഇതിൽ കടുത്ത അമർഷമുണ്ട്. അത് നേതൃത്വത്തോട് പ്രകടിപ്പിക്കും. മുന്നണിയിലേക്ക് വന്നത് അധികാരത്തിന്റെ ഭാഗമായി സമുദായത്തിന് വേണ്ടി പ്രവർത്തിക്കാനാണെന്നും വി.ഡി സതീശനെ നേരിട്ട് കണ്ട് പ്രതിഷേധമറിയിക്കുമെന്നും ജാനു കൂട്ടിച്ചേർത്തു.
എന്നാൽ, ഗോമഹാസഭ യു.ഡി.എഫിനുള്ള പിന്തുണയിൽനിന്ന് പിന്നോട്ട് പോയിട്ടില്ല. പണിയ സമുദായത്തിൽ നിന്നൊരു സ്ഥാനാർഥി വേണമെന്ന ആവശ്യം നിരാകരിച്ചെങ്കിലും പ്രകടനപത്രികയിൽ അടക്കം തങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചത് പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഗോത്രമഹാസഭ സംസ്ഥാന കോർഡിനേറ്റർ എം. ഗീതാനന്ദനും സുപ്രഭാതത്തോട് പറഞ്ഞു. അതേസമയം, ആദിവാസി- ദലിത് കൂട്ടായ്മയുടെ യോഗം 22ന് മാനന്തവാടിയിൽ ചേർന്നാവും മറ്റുകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുക. ബി.ജെ.പിയിൽനിന്ന് വലിയ ഓഫർ ലഭിച്ചിരുന്നെന്നും എന്നാൽ, അത് തങ്ങൾ മുഖവിലക്കെടുത്തില്ലെന്നും ആദിവാസി- ദലിത് കൂട്ടായ്മ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ മണിക്കുട്ടൻ പണിയനും സുപ്രഭാതത്തോട് പറഞ്ഞു.
കോൺഗ്രസുകാരനാണ്, അതുകൊണ്ട് തന്നെ മറ്റിടങ്ങളിൽ നിന്നുള്ള മോഹനവാഗ്ദാനങ്ങളെ പരിഗണിക്കുന്നില്ല, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനവും പിൻവലിക്കുകയാണെന്നും മണിക്കുട്ടൻ പണിയൻ പറഞ്ഞു. ഗോത്രമഹാസഭയുടെയും പണിയ വിഭാഗത്തിന്റെയും പിന്തുണ യു.ഡി.എഫിന് സംസ്ഥാനതലത്തിൽ തന്നെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Democratic Party state president CK Janu, who was expected to be considered as the UDF candidate in Mananthavady, will decide on the 22nd of this month whether to continue in the front or not.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."