പശ്ചിമേഷ്യൻ സംഘർഷം: നിർണായക ചർച്ചകൾക്കായി സഊദി, ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലേക്ക്
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കാനുള്ള നിർണായക നീക്കവുമായി പാകിസ്ഥാൻ. സഊദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതതല സംഘം ഞായർ, തിങ്കൾ ദിവസങ്ങളിലായി പാകിസ്ഥാൻ സന്ദർശിക്കും. മേഖലയിലെ സമാധാനശ്രമങ്ങളും ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്യുന്നതിനായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് നേതാക്കളെ ക്ഷണിച്ചത്.
സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടി എന്നിവരാണ് ഇസ്‌ലാമാബാദിലെത്തുന്നത്. സന്ദർശന വേളയിൽ ഇവർ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും.
ആദ്യം തുർക്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഇഷാഖ് ദാറിന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ കണക്കിലെടുത്താണ് ഇസ്ലാമാബാദിലേക്ക് മാറ്റിയത്. തന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടക്കുന്നതിനാൽ യോഗം പാകിസ്ഥാനിലാക്കണമെന്ന് അദ്ദേഹം മറ്റ് വിദേശകാര്യ മന്ത്രിമാരോട് അഭ്യർത്ഥിക്കുകയായിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് ശ്രമിക്കുന്നതെന്ന് ദാർ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനുമായി പാകിസ്ഥാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്നതിൽ പാകിസ്ഥാൻ നിലവിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണവും നയതന്ത്രവും മാത്രമാണ് ഏക പോംവഴിയെന്ന് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു.
മേഖലയിലെ പ്രമുഖ ശക്തികളായ സഊദി, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തിന് പാകിസ്ഥാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സന്ദർശനം നാല് രാജ്യങ്ങളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. അറാക്കിലെ ഹെവി വാട്ടർ കോംപ്ലക്സിലും യാസ്ദ് പ്രവിശ്യയിലെ അർഡകാൻ യെല്ലോ കേക്ക് ഉൽപ്പാദന പ്ലാന്റിലും ബോംബാക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ, ഈ ആക്രമണങ്ങളിൽ ആളപായമോ ആണവ മലിനീകരണ സാധ്യതയോ ഇല്ലെന്ന് ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ വ്യക്തമാക്കി.
ഇറാൻ ഇനി ഒരു ഭീഷണിയല്ലെന്നും മേഖലയിലെ ഭീകരതയ്ക്കും ആണവ ഭീഷണിക്കും അന്ത്യമാകുകയാണെന്നും ഇസ്റാഈൽ അവകാശപ്പെട്ടു. എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ഇനി ഒരു ആക്രമണമുണ്ടായാൽ ഇസ്റാഈലിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ശത്രു രാജ്യങ്ങൾക്ക് ഇറാനെതിരെ യുദ്ധം ചെയ്യാൻ സ്വന്തം മണ്ണ് വിട്ടുകൊടുക്കരുതെന്ന് ഗൾഫ് രാജ്യങ്ങളോട് മസൂദ് പെസെഷ്കിയാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇസ്റാഈലിന്റെ നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തെൽ അവീവിൽ പതിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ, യെമനിലെ ഇറാൻ അനുകൂല ഹൂത്തി വിമതരും ഔദ്യോഗികമായി യുദ്ധത്തിൽ പങ്കുചേർന്നു. തെക്കൻ ഇസ്റാഈലിലേക്ക് ഹൂത്തികൾ ആദ്യ മിസൈൽ വിക്ഷേപിച്ചെങ്കിലും ഇസ്റാഈൽ പ്രതിരോധ സേന (IDF) ഇത് തകർത്തു.
അമേരിക്കൻ സൈന്യം തെഹ്‌റാനെ തകർക്കുകയാണെന്നും ഇറാൻ നേതാക്കൾ യുദ്ധം അവസാനിപ്പിക്കാൻ യാചിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും പാകിസ്ഥാൻ നടത്തുന്ന ചർച്ചകളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു. മേഖലയിലെ സമാധാനത്തിനായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.
As the West Asian conflict enters its second month, Pakistan is taking a lead diplomatic role to de-escalate tensions. Prime Minister Shehbaz Sharif held a crucial phone conversation with Iranian President Masoud Pezeshkian, strongly condemning recent Israeli strikes on Iranian nuclear and infrastructure sites.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."