വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'
തലശേരി: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം ധർമടത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അണികളുടെ മികച്ച വരവേൽപായിരുന്നു. ധർമടത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പിണറായി വിജയൻ തീരപ്രദേശമായ മുഴപ്പിലങ്ങാട് കുളംബസാറിൽനിന്നാണ് ഇന്നലെ രാവിലെ രണ്ടാംഘട്ട പര്യടനം തുടങ്ങിയത്. വിവിധ വർണ ബലൂണുകളും പ്ലക്കാർഡുകളും ഉയർത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് പിണറായിയുടെ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്.
പര്യടനത്തിന് കൊഴുപ്പേകാൻ പാട്ടുവണ്ടിയും ഉണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ നാടകങ്ങൾ ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി. സി.പി.എം ഭരിക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുളംബസാറിൽ കൂടുതലും സ്ത്രീകളുടെ സാന്നിധ്യമായിരുന്നു . മുഖ്യമന്ത്രിക്കൊപ്പം എൽ.ഡി.എഫ് നേതാക്കളെ കൂടാതെ കൊച്ചുമകനും വാഹനത്തിലുണ്ടായിരുന്നു.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രധാന വ്യക്തികളുടെ ഭവനങ്ങൾ സന്ദർശിച്ച് പിണറായി വിജയൻ വോട്ടഭ്യർഥിച്ചു. കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ് അജണ്ടയും വികസനത്തിന് തുരങ്കംവയ്ക്കുന്ന കോൺഗ്രസ് സമീപനവും ആരോപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഒരു പ്രത്യേക വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുന്നവരാണ് കേന്ദ്രസർക്കാരെന്നും അതിനായാണ് പൗരത്വ ബിൽ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൗരത്വ ബിൽ എൽ.ഡി.എഫ് നടപ്പിലാക്കില്ലെന്നു പറഞ്ഞാൽ പറഞ്ഞതു പോലെയാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടർന്മാരും നൽകിയ പൂർണ പിന്തുണയ്ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. കുളംബസാറിലെ സ്വീകരണത്തിന് ശേഷം ശ്രീകുറുമ്പ കാവ്, ആഡൂൽപാലം, പൊതുവാച്ചേരി, ചെറുമാവിലായി, കടമ്പൂർ വയൽ, ഉദയകലാ സമിതി, കൊയ്യോട് മൊയാരം, ഇരിവേരി ജ്വാല ഷെൽട്ടർ, കീരിയോട്, കാവിന്മൂല, മുഴപ്പാല എന്നിവിടങ്ങളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."