ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ
തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ആഗോള ശ്രദ്ധയാകർഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് സന്ദർശക പരിപാടി'യുടെ ഭാഗമായി 9 രാജ്യങ്ങളിൽനിന്നുള്ള 17 അന്താരാഷ്ട്ര പ്രതിനിധികൾ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയും കൃത്യതയും ഊർജസ്വലതയും അവർ നേരിട്ട് അനുഭവിച്ചറിഞ്ഞു.
എസ്‌തോണിയ, ഫിജി, ജോർജിയ, നമീബിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 10 പ്രതിനിധികൾ കൊച്ചിയിലും അൽബേനിയ, സമോവ, സെയ്ഷെൽസ്, സീറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 7 പ്രതിനിധികൾ തിരുവനന്തപുരത്തും സന്ദർശനം നടത്തി.
തെരഞ്ഞെടുപ്പിനെ 'യഥാർഥ ജനാധിപത്യ ഉത്സവം' എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ, വോട്ടർമാരുടെ റെക്കോഡ് പങ്കാളിത്തത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൂക്ഷ്മമായ ആസൂത്രണത്തിലും തടസ്സമില്ലാത്ത നടത്തിപ്പിലും ആശ്ചര്യം പ്രകടിപ്പിച്ചു.
പോളിങ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് അന്താരാഷ്ട്ര പ്രതിനിധികൾ തങ്ങളുടെ സന്ദർശനം ആരംഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായും സ്റ്റേറ്റ് പൊലിസ് നോഡൽ ഓഫിസറുമായും പ്രതിനിധികൾ ആശയവിനിമയം നടത്തി. പോളിങ് സ്റ്റേഷനുകളിലെ 100% വെബ്കാസ്റ്റിങ് നിരീക്ഷിക്കുന്നതിനായി സി.ഇ.ഒ ഓഫിസുകളിൽ സജ്ജീകരിച്ച സി.സി.ടി.വി കൺട്രോൾ റൂമുകൾ സന്ദർശിച്ച അവർ, സുതാര്യതയുടെ കരുത്തുറ്റ തൂണാണെന്ന് വിശേഷിപ്പിച്ചു.
പോളിങ് ദിനത്തിൽ രാവിലെ മോക്ക് പോളുകൾ നിരീക്ഷിച്ച സംഘം, തുടർന്ന് കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചു. റാംപുകൾ, വീൽചെയറുകൾ, വളണ്ടിയർമാർ, ക്രഷ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളെ അവർ പ്രശംസിച്ചു. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഉപയോഗം ശ്രദ്ധേയമാണെന്നും ഇവിടെനിന്ന് പഠിച്ച കാര്യങ്ങൾ തങ്ങളുടെ നാട്ടിലും നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സീറ ലിയോൺ പ്രതിനിധി അബൂബക്കർ മഹ്‌മൂദ് കൊറോമ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."