ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വര്‍ണം!
തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രം വൈകുന്നതിനിടെ, ആകെ കവർന്നത് 1700 ഗ്രാം സ്വര്‍ണമെന്ന് അന്തിമ നിഗമനം. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. അതിനിടെ, കുറ്റപത്രം ബോധപൂർവം വൈകിപ്പിക്കുകയാണെന്ന സംശയവും ഉയരുന്നുണ്ട്. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കാത്തതാണ് സംശയത്തിന് കാരണമാകുന്നത്.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന്‍ അനുമതി തേടണം. ഇതിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷം അനുമതി തേടാമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. അടുത്ത സർക്കാരിൻ്റെ നിലപാട് കുറ്റപത്രം സമർപ്പിക്കുന്നതിലടക്കം നിർണായകമാകും. ഇതാണ് എസ്.ഐ.ടി മെല്ലെപ്പോക്ക് തുടരാൻ ഒരു കാരണം.
രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസില്‍ ആകെ 15 പ്രതികളാണുള്ളത്. എന്‍. വാസു ദ്വാരപാലക ശിൽപ കേസില്‍ മാത്രമാണ് പ്രതി.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ കവർച്ച കേസിൽ 15 പ്രതികളും കട്ടിളപാളി മോഷണത്തിൽ 14 പ്രതികളുമാണുള്ളത്. പ്രതിപ്പട്ടികയിലുള്ള ചിലർ മാപ്പുസാക്ഷികളാകും. എല്ലാ നടപടികളും പൂർത്തിയാക്കി ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. ജംഷഡ്പൂർ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്. ഫലം വന്നാലേ പാളികൾ മാറ്റിയോ എന്നതിൽ വ്യക്തത വരൂ. അന്വേഷണസംഘത്തിലെ ഒരു എസ്.പി വിരമിച്ചിട്ട് പകരക്കാരനെ ഇതുവരെ നിയമിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."