വിലക്ക് വകവയ്ക്കാതെ നേതാക്കൾ; കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നു
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി നേതാക്കൾ. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയിൽ സാധാരണയുള്ള രീതിയെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷൻ വി.എം സുധീരൻ പ്രതികരിച്ചു. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തെ മറുചോദ്യവുമായാണ് മുൻ മന്ത്രി കെ. ബാബു നേരിട്ടത്. ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവെന്ന് കെ. ബാബു ചോദിച്ചു. അതിനിടെ, മുഖ്യമന്ത്രി ചർച്ചകൾ അവസാനമില്ലാതെ തുടരുന്നതിനെ പരിഹസിച്ച് മുതിർന്ന നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലാതിരുന്നതിന്റെ കുറവ് നികത്താൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന 'മുഖ്യമന്ത്രി വെടിക്കെട്ട്' സഹായിക്കുമെന്നായിരുന്നു മുരളീധരന്റെ പരിഹാസം.അടുത്താഴ്ച ഈ സമയം കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നുള്ള മികവുറ്റ പ്രകടനവും എം.എൽ.എമാരുടെ പിന്തുണയും അനുകൂലഘടകമാകുമെന്ന് വി.ഡി സതീശൻ പക്ഷം വിലയിരുത്തുമ്പോൾ, രാഷ്ട്രീയപ്രവർത്തന ചരിത്രം പിൻബലമാകുമെന്നാണ് ചെന്നിത്തല പക്ഷത്തിൻ്റെ വിലയിരുത്തൽ. എം.എൽ.എമാരിലും ഹൈക്കമാൻഡ് തീരുമാനത്തിലുമാണ് കെ.സി വേണുഗോപാൽ പക്ഷത്തിൻ്റെ പ്രതീക്ഷ.
അതിനിടെ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആരൊക്കെ മന്ത്രിസ്ഥാനത്ത് എത്തുമെന്നത് സംബന്ധിച്ചും കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, ടി.എൻ പ്രതാപൻ, പി.സി വിഷ്ണുനാഥ്, കെ. മുരളീധരൻ തുടങ്ങിയവർ വിജയിച്ചെത്തിയാൽ മന്ത്രിയാകുമെന്നാണ് കരുതുന്നത്. വിജയിച്ചെത്തിയാൽ ഷാനിമോൾ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരിൽ ആരാകും മന്ത്രിസഭയിലെ വനിതാ മുഖം എന്നതിലും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എ.പി അനിൽകുമാർ, വി.എസ് ശിവകുമാർ, ചാണ്ടി ഉമ്മൻ, വി.ടി ബൽറാം, മാത്യു കുഴൽനാടൻ, എം. ലിജു തുടങ്ങിയവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചാൽ ജി. സുധാകരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടെ പത്രപ്പരസ്യം ശ്രദ്ധയില്‍പ്പെട്ടില്ല. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങള്‍ക്ക് അനുഭവമുണ്ടെന്നും സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർകട്ട് യാഥാര്‍ഥ്യമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പൊളിഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."