കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ' ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധത്തിൽ കമ്മിഷന് എന്തിനീ പിടിവാശി'; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കമ്മിഷന് വേണ്ടി രാപ്പകൽ ജോലി ചെയ്ത ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതിൽ കമ്മിഷന് എന്തിനാണ് ഇത്രയും പിടിവാശി കാണിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് ജസ്റ്റിസ് കെ.വി. ജയകുമാർ നിരീക്ഷിച്ചു.
എല്ലാവരും വോട്ട് ചെയ്യണമെന്ന് പരസ്യം നൽകുന്ന കമ്മിഷൻ, സ്വന്തം ജീവനക്കാരുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? കമ്മിഷന് വേണ്ടി ജോലി ചെയ്തവർക്ക് വോട്ട് ചെയ്യാനായില്ല എന്നത് ജനാധിപത്യപരമായ വലിയ പോരായ്മയാണ്. ഇവർക്ക് ഇനി വോട്ട് ചെയ്യാനാകില്ലെന്നാണോ കമ്മിഷൻറെ നിലപാടെന്നും കോടതി ആരാഞ്ഞു.
ഓരോ ജില്ലാ കളക്ടറേറ്റുകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ തുറന്നാൽ, തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതെ തന്നെ ഇവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ബാധ്യതയുണ്ട്. ചട്ടങ്ങൾ ഉണ്ടാകുമെന്നത് ശരിയാണ്, എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ അതിനനുസരിച്ച് തീരുമാനമെടുക്കാൻ കമ്മിഷൻ തയ്യാറാകണം" ഹൈക്കോടതി നിർദേശിച്ചു.
സമയത്തിന് അപേക്ഷ നൽകാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയവർക്കുമാണ് പോസ്റ്റൽ ബാലറ്റ് നൽകാതിരുന്നതെന്നാണ് കമ്മിഷന് നൽകുന്ന വിശദീകരണം. ഇനി തെരഞ്ഞെടുപ്പ് ഹരജി സമർപ്പിക്കുക എന്നതല്ലാതെ വോട്ട് ചെയ്യാൻ മറ്റ് മാർഗങ്ങളില്ലെന്നും കമ്മിഷൻ വാദിച്ചു. എന്നാൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
കുറ്റ്യാടി മണ്ഡലത്തിലെ 73 തപാൽ ബാലറ്റുകൾ റിട്ടേണിങ് ഓഫീസർ മറ്റൊരു ജില്ലയിലേക്ക് മനഃപൂർവ്വം അയച്ചുവെന്ന വഞ്ചനാപരമായ നടപടിയും ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞ തവണ കേവലം 200 വോട്ടുകളുടെ വ്യത്യാസത്തിൽ ഫലം നിശ്ചയിക്കപ്പെട്ട മണ്ഡലമാണിതെന്ന കാര്യവും ഹരജിക്കാർ ഓർമ്മിപ്പിച്ചു.
എൻ.ജി.ഒ യൂണിയൻ അടക്കമുള്ള സർവീസ് സംഘടനകൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഈ ഇടപെടൽ. കമ്മിഷൻ സമർപ്പിക്കുന്ന സത്യവാങ്മൂലം കൂടി പരിശോധിച്ച് കോടതി വൈകാതെ തന്നെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
The Kerala High Court recently criticized the Election Commission for its stance on the voting rights of officials on election duty. The court questioned the Commission's "stubbornness" in potentially denying these individuals their right to vote, emphasizing that those serving the democratic process should not be excluded from participating in it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."