ജനനനിരക്കിൽ ഇടിവ്; ചരിത്രത്തിലാദ്യം; ജനസംഖ്യാ സ്ഥിരതാനിരക്കിനും താഴെയെത്തി
ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മൊത്തം പ്രജനന നിരക്ക് (ടി.എഫ്.ആർ) ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തി. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് പ്രകാരം ഒരു സ്ത്രീക്ക് ശരാശരി 1.9 കുട്ടികൾ എന്ന നിരക്കിലേക്കാണ് രാജ്യത്തെ പ്രജനന നിരക്ക് കുറഞ്ഞത്. ജനസംഖ്യ അടുത്ത തലമുറയിലേക്ക് ഒരേഅളവിൽ നിലനിർത്താൻ ആവശ്യമായ റീപ്ലേസ്‌മെന്റ് ലെവൽ നിരക്ക് 2.1 ആണ്. ഇതാണ് ഇപ്പോൾ 1.9 ആയി കുറഞ്ഞത്.
ഒരു പതിറ്റാണ്ട് മുമ്പ് 2.3 ആയിരുന്ന നിരക്കിൽ നിന്നാണ് ദ്രുതഗതിയിലുള്ള ഈ ഇടിവ്. രാജ്യത്തെ ജനസംഖ്യാ വളർച്ച വരുംവർഷങ്ങളിൽ ഗണ്യമായി കുറയുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ദേശീയതലത്തിൽ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കിടയിൽ വലിയ അസമത്വം നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റ് നഗരപ്രദേശങ്ങളിലും നിരക്ക് വളരെ വേഗത്തിലാണ് താഴേക്കുപോകുന്നത്. ഡൽഹിയിലെ പ്രജനന നിരക്ക് വെറും 1.2 ആയി ചുരുങ്ങി. ഇത് സ്‌കാന്റനേവിയൻ രാജ്യമായ ഫിൻലൻഡിലെ നിരക്കിനേക്കാൾ കുറവാണ്. അതേസമയം, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രജനന നിരക്ക് ഇപ്പോഴും ഉയർന്നനിലയിൽ തുടരുകയാണ്.
ജനനനിരക്ക് കുറഞ്ഞിട്ടും ഇന്ത്യയിലെ മൊത്തം ജനസംഖ്യ പെട്ടെന്ന് കുറയാത്തതിന് കാരണം ജനസംഖ്യാ ചലനാത്മകത (പോപ്പുലേഷൻ മൊമെന്റം) എന്ന പ്രതിഭാസമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യയിൽ കുട്ടികൾക്ക് ജന്മം നൽകാൻ പ്രായമുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ജനസംഖ്യാ വളർച്ച പെട്ടെന്ന് നിലയ്ക്കില്ല. 2023ൽ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയിൽ നിലവിൽ 146 കോടിയിലധികം ജനങ്ങളുണ്ട്. എന്നാൽ, വരും പതിറ്റാണ്ടുകളിൽ ഈ വളർച്ചാനിരക്ക് പൂർണമായും മന്ദഗതിയിലാകും. ഇന്ത്യയിലെ ജനനനിരക്കിലെ കുറവ് ആഗോളതലത്തിലും ചർച്ചയായി. ഉയർന്ന വിദ്യാഭ്യാസമുള്ള വിഭാഗങ്ങൾക്കിടയിൽ ജനനനിരക്ക് വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥിരതാനിരക്കിനും താഴേക്ക് പോയിരുന്നുവെന്ന് ശതകോടീശ്വരനും സ്‌പേസ് എക്‌സ് സി.ഇ.ഒയുമായ ഇലോൺ മസ്‌ക് ചൂണ്ടിക്കാട്ടി.
ജനസംഖ്യാമാറ്റം സാമൂഹികഘടനയെ ബാധിക്കും
ദീർഘകാലാടിസ്ഥാനത്തിൽ ഈ ജനസംഖ്യാമാറ്റം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ മേഖലയെയും സാമൂഹികഘടനയെയും സാരമായി ബാധിക്കും. നിലവിൽ രാജ്യം യുവാക്കളുടെ കരുത്തിൽ മുന്നേറുകയാണെങ്കിലും വരുംദശകങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. യുവതലമുറ കുറയുന്നതോടെ പെൻഷൻ നൽകാനും പ്രായമായവർക്കുള്ള ആരോഗ്യ പരിപാലനത്തിനുമുള്ള ഫണ്ട് കണ്ടെത്താൻ സർക്കാരുകൾ ബുദ്ധിമുട്ടും. ഇത് ജോലി ചെയ്യുന്ന പരിമിതമായ ആളുകളുടെമേൽ വലിയ നികുതിബാധ്യത വരുത്തിവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."