ആരോപണങ്ങള്‍ക്ക് മറുപടി പരിഹാസമല്ല
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് കോടികള്‍ കൈപറ്റിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ഇതുവരെ നരേന്ദ്രമോദിയോ ബി.ജെ.പിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വാരാണസിയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയായിരുന്നു പ്രധാനമന്ത്രി. ഇങ്ങനെ തള്ളിക്കളഞ്ഞാല്‍ പണം വാങ്ങിയെന്ന ആരോപണം മാഞ്ഞുപോകുമോ. തന്റെ നിഷ്‌കളങ്കത തെളിയിക്കുവാന്‍ ബാധ്യസ്ഥനല്ലേ പ്രധാനമന്ത്രി. പരിഹാസ പൂര്‍ണമായ വാക്കുകള്‍ കേട്ടും പ്രകടനങ്ങള്‍ കണ്ടും ജനങ്ങള്‍ ചിരിക്കുമായിരിക്കും. പക്ഷേ, അത് തന്റെ നിലപാടിനുള്ള അംഗീകാരമായിരിക്കില്ല. യാഥാര്‍ഥ്യം അപ്പോഴും മറഞ്ഞിരിപ്പാണ്. രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങളില്‍ സത്യത്തിന്റെ കണിക പോലും ഇല്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുവാന്‍ ബി.ജെ.പി തയ്യാറാകണം. സത്യസന്ധനും ഗംഗാനദിപോലെ പരിശുദ്ധനെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ച പ്രധാനമന്ത്രിയെ ചളിവാരി എറിയുന്നതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയാണ് ബി.ജെ.പി ചെയ്യേണ്ടത്. പരിഹാസം ഒരിക്കലും മറുപടിയാകുന്നില്ലെന്ന് മാത്രമല്ല തന്ത്രപൂര്‍വമുള്ള ഒരു ഒളിച്ചോട്ടമായി മാത്രമേ അതിനെ പരിഗണിക്കാനാകൂ.
രാഹുല്‍ഗാന്ധി അക്കമിട്ടാണ് സഹാറയില്‍ നിന്നും ബിര്‍ളയില്‍ നിന്നും മോദി പണം കൈപറ്റിയതിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തിയതിയും നാളും വച്ച് നടത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണോ പൊതുസമൂഹം വിശ്വസിക്കേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്കെതിരേ നിയമ നടപടികളെടുക്കുന്നില്ല. ഇത്തരം ഒരു ആരോപണത്തിലൂടെ രാഹുല്‍ഗാന്ധി പ്രസംഗം പരിശീലിച്ചു എന്ന പ്രധാനമന്ത്രിയുടെ പരിഹാസവാക്കുകള്‍ ആരോപണങ്ങള്‍ക്കുള്ള പ്രത്യുത്തരമാകുന്നില്ല. 2013 ഒക്ടോബര്‍ 30ന് 2.5 കോടി, 2013 നവംബര്‍ 12ന് 5 കോടി, 2013 നവംബര്‍ 27ന് 2.5 കോടി, 2013 നവംബര്‍ 29ന് 5 കോടി, 2013 ഡിസംബര്‍ 19ന് 5 കോടി, 2013 ജനുവരി 28ന് 5 കോടി എന്നീ നിരക്കുകളില്‍ സഹാറയില്‍നിന്ന് നരേന്ദ്രമോദി പണം കൈപറ്റിയെന്ന് രാഹുല്‍ഗാന്ധി രേഖാമൂലം ആരോപിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേരെയാണ് അദ്ദേഹം അഴിമതി ആരോപണം നടത്തിയിരിക്കുന്നത്. നാളിതുവരെ ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രിക്ക് നേരെയും ആരും ഇതുപോലുള്ള അഴിമതി ആരോപണങ്ങള്‍ നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ഗംഗയിലെ വെള്ളത്തോട് ഉപമിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ഇതുപോലെ പണം കൈപറ്റിയെന്ന് പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന കോമണ്‍ കോസ് എന്ന സര്‍ക്കാര്‍ ഇതരസംഘടന പറയുമ്പോള്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ് എന്ന ആപ്തവാക്യമാണ് മറനീക്കി പുറത്തുവരുന്നത്. സഹാറ ഗ്രൂപ്പിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോദിക്ക് നല്‍കിയ പണത്തിന്റെ വിവരമുള്ളതെന്ന് പറയപ്പെടുന്നു.
ഇത് ശരിയോ തെറ്റോ എന്ന് അന്വേഷിക്കുവാന്‍ ആദായനികുതി വകുപ്പ് ശുപാര്‍ശ നല്‍കിയിട്ടും രണ്ടര വര്‍ഷമായി ഒന്നും നടക്കാത്തത് എന്താണെന്ന് രാഹുല്‍ഗാന്ധി ചോദിക്കുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന വാചകത്തോടെ മുന്‍ പ്രധാനമന്ത്രി വാജ്‌പെയ്‌യുടെ മുഴുനീള ചിത്രം അച്ചടിച്ച് പ്രമുഖ പത്രങ്ങളില്‍ ഒന്നാംപേജില്‍ പരസ്യം നല്‍കിയിട്ടു പോലും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നിലംപൊത്തിയത് ഇന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ക്കണം. നരേന്ദ്രമോദിയേക്കാള്‍ പതിന്മടങ്ങ് വ്യക്തിപ്രഭാവം പ്രസരിപ്പിച്ച പ്രധാനമന്ത്രിയായിരുന്നല്ലോ എ.ബി വാജ്‌പെയ്. എല്ലാവര്‍ക്കും സുസമ്മതനായിട്ടുപോലും തെരഞ്ഞെടുപ്പില്‍ ജനം അദ്ദേഹത്തെ നിരാകരിച്ചുവെങ്കില്‍ ഇപ്പോള്‍ ആരോപണവിധേയനായ നരേന്ദ്രമോദിയെ അടുത്ത തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ല.
ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ പരിഹാസപൂര്‍വമായ വാക്കുകള്‍ ഉതിര്‍ത്ത് ഒഴിഞ്ഞുമാറാതെ കൃത്യവും മാന്യവുമായ മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടത്. അതായിരിക്കണം പ്രധാനമന്ത്രിയുടെ സ്ഥാനത്തിരിക്കുന്നവരുടെ ഭാഷ. നരേന്ദ്രമോദി സത്യസന്ധനായിരിക്കട്ടെ എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ അഭിലാഷം സഫലമാക്കാനെങ്കിലും രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയല്ലേ വേണ്ടത്. കേട്ടുനില്‍ക്കുന്നവരുടെ കൈയടിയുടെ ആയുസ്സേ പരിഹാസവാക്കുകള്‍ക്കുണ്ടാവുകയുള്ളൂ. പരിഹസിക്കുന്നവനേക്കാള്‍ എത്രയോ ശ്രേഷ്ഠനായിരിക്കാം പരിഹസിക്കപ്പെടുന്നവന്‍ എന്ന ഖുര്‍ആന്‍ വചനം ഇവിടെ പ്രസക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."