HOME
DETAILS

ദുരന്തങ്ങള്‍ക്കു പറയാനുള്ളത്

  
backup
August 24 2018 | 20:08 PM

ulkkazcha-206

ദുരന്തങ്ങളെ കുറ്റം പറഞ്ഞാല്‍ മാത്രം പോരാ, അവയ്ക്കു പറയാനുള്ളതും കേള്‍ക്കണം. ഏകപക്ഷീയമായി മാത്രം പെരുമാറുന്നത് ന്യായമല്ലല്ലോ.

ദുരന്തം പറയുന്നു: ''ഞാന്‍ മാറ്റി മറിക്കുന്ന കാറ്റാണ്. ശുദ്ധീകരിക്കുന്ന ജലമാണ്. കുഴിച്ചുമൂടുന്ന മണ്ണാണ്. കരിച്ചുകളയുന്ന അഗ്നിയാണ്. വിളിച്ചുണര്‍ത്തുന്ന അട്ടഹാസമാണ്. നിങ്ങളിലെ ധനികനെ ദരിദ്രനാക്കിയും ശക്തനെ ദുര്‍ബലനാക്കിയും ഉന്നതനെ നീചനാക്കിയും ഞാന്‍ മാറ്റിമറിക്കും. ഇടക്കിടെ ഒരു ചെയ്ഞ്ച് നല്ലതല്ലേ. നിങ്ങളുടെ മനസിലടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെയും ചവറുകളെയും ശുദ്ധീകരിക്കാനാണ് ഞാന്‍ വരുന്നത്. നിങ്ങളുടെ ദുരഭിമാനത്തെയും മുഴുത്ത അഹങ്കാരത്തെയും മണ്ണിട്ടു മൂടാനാണു നിങ്ങള്‍ക്കു മുകളില്‍ ഞാന്‍ ഇടിഞ്ഞുവീഴുന്നത്. നിങ്ങളിലെ സര്‍വ വേണ്ടാത്തരങ്ങളെയും കരിച്ചുകളയാനാണ് ഒരഗ്നിയായി ഞാന്‍ ആളിപ്പടരുന്നത്. നിങ്ങളിലെ ഉറങ്ങുന്നവരെയും മൃതമനസ്‌കരെയും വിളിച്ചുണര്‍ത്താനാണ് ഇടിത്തീയായി ഞാന്‍ ശബ്ദിക്കുന്നത്. ഞാന്‍ വന്നുപോയാല്‍ നിങ്ങളെല്ലാം മാറണം, ശുദ്ധരാവണം. മാറിയില്ലെങ്കില്‍ പിന്നെയും എനിക്കു വരേണ്ടിവരും. നിങ്ങളെന്നെ പഴിക്കരുത്. നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കുക. ഞാന്‍ നിങ്ങളുടെ ക്ഷണിക്കപ്പെട്ട അതിഥി മാത്രം.''
ദുരന്തം പറയുന്നു: ''നിങ്ങള്‍ മനുഷ്യര്‍ അഹങ്കാരവും ദുരഭിമാനവും തലയിലേറ്റി നടക്കുന്നവര്‍. പ്രൗഢിയും പ്രതാപവുമുണ്ടാകുമ്പോള്‍ നിലംവിട്ട് പെരുമാറുന്നവര്‍. നിങ്ങള്‍ എവിടംവരെ പോകുമെന്നു കാണിക്കാന്‍ എന്നെക്കൊണ്ടാകും. ഞാന്‍ വന്നാലറിയാം നിങ്ങളെത്രത്തോളമുണ്ടെന്ന്. ഓര്‍ക്കുക: മണിമാളികകളില്‍ താമസിച്ച നിങ്ങളെ നിമിഷങ്ങള്‍കൊണ്ട് ദുരിതാശ്വാസകേന്ദ്രങ്ങളിലാക്കാന്‍ എനിക്കു കഴിവുണ്ട്.
കോടികളുടെ വാഹനങ്ങളില്‍ സഞ്ചരിച്ച നിങ്ങളെ ദരിദ്രനാരായണന്മാര്‍ ഉപയോഗിക്കുന്ന 'തല്ലിപ്പൊളിവണ്ടി'കളില്‍ കയറ്റിക്കാന്‍ എന്നെക്കൊണ്ടാകും. വീട്ടംഗങ്ങളെക്കാള്‍ കൂടുതല്‍ റൂമുകള്‍ നിര്‍മിച്ചു വീട് വിശാലമാക്കുന്ന നിങ്ങളെ ഒറ്റമുറിയില്‍ പല കുടുംബങ്ങളാക്കി പാര്‍പ്പിക്കാനും എന്നെക്കൊണ്ടാകും. ഓരോ റൂമിലും കണ്ണഞ്ചിപ്പിക്കുന്ന ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുന്ന നിങ്ങളെ മലമൂത്രവിസര്‍ജനത്തിനായി നീണ്ട വരിയില്‍ നിര്‍ത്താനും എനിക്കാവും.
കിട്ടുന്നതെല്ലാം വാരിക്കൂട്ടുന്നവരാണല്ലോ നിങ്ങള്‍. കണ്ണില്‍കണ്ടതെല്ലാം നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഒരുക്കിവച്ചിരിക്കുന്നു. ആ വീട്ടില്‍നിന്നു നിങ്ങളെ നിങ്ങളുടെ ജീവനും കൊണ്ടോടിക്കാന്‍ എനിക്കു നല്ലപോലെ അറിയാം. സുഭിക്ഷമായ ഭക്ഷണങ്ങള്‍ മാത്രം തിന്നു പരിചയിച്ച നിങ്ങളെ ഒരു നേരത്തെ അന്നത്തിനായി തിക്കും തിരക്കും കൂട്ടേണ്ടവരാക്കി മാറ്റാനും എനിക്കറിയാം.''
ദുരന്തം പറയുന്നു: ''ഞാന്‍ വരുമ്പോഴാണ് നിങ്ങള്‍ക്കു നിങ്ങളാരാണെന്നു ശരിക്കും മനസിലാവുക. ഞാനെത്തുമ്പോഴാണു വീടും വീട്ടുപകരണങ്ങളും സമ്പത്തും പ്രതാപവുമെല്ലാം നിങ്ങളെ ഏതുവരെ സഹായിക്കുമെന്നറിയുക. നിങ്ങള്‍ക്കിടയിലെ സന്മനസുകളെയും ദുര്‍മനസുകളെയും ഞാന്‍ വേര്‍തിരിക്കും. ദുര്‍ബലരെയും ശക്തരെയും വേറാക്കിനിര്‍ത്തും. ശത്രുവിനെയും മിത്രത്തെയും കാണിച്ചുതരും. ജനസേവകനായ ഭരണാധികാരിയെയും ആത്മസേവകനായ ഭരണാധികാരിയെയും പറഞ്ഞുതരും. ബുദ്ധിമാനെയും ബുദ്ധിഹീനനെയും വ്യക്തമാക്കിത്തരും.
നിങ്ങളനുഭവിക്കുന്ന സുഖത്തിന്റെ വില ഞാന്‍ വരുമ്പോഴാണു ശരിക്കും ബോധ്യമാകുന്നത്. നിങ്ങള്‍ കഴിക്കുന്ന അന്നത്തിന്റെ മൂല്യം എന്റെ സാന്നിധ്യത്തിലാണു വ്യക്തമാകുന്നത്. ഞാനെത്തുമ്പോള്‍ നിങ്ങള്‍ കളിതമാശകള്‍ വിടും, ഗൗരവത്തിലാവും. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിങ്ങളുണ്ടാക്കിയ തരംതിരിവുകള്‍ ഇല്ലാതാവും. എല്ലാവരെയും ഒന്നായി കാണാനുള്ള മനസ് വരും.
വസ്തുക്കള്‍ക്കുവേണ്ടി ആളുകളെ കൊല്ലുന്ന നിങ്ങള്‍ക്കു ജീവനില്ലാത്ത പദാര്‍ഥങ്ങളല്ല, ജീവനാണു വലുത് എന്നു മനസിലാവും. മൃഗീയതകള്‍ മാറി മനുഷ്യത്വം കൈവരും. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വത്തും സമ്പാദ്യവുമൊക്കെയാണല്ലോ വലുത്. അന്യന്റെ ജീവനു നിങ്ങള്‍ തീരെ വിലകല്‍പിക്കാറില്ല. ഞാനെത്തുമ്പോള്‍ നിങ്ങള്‍ക്കും മനസിലാകും; ഒന്നും വേണ്ടാ, ജീവന്‍ മതിയെന്ന്.''
ദുരന്തം പറയുന്നു: ''വീട്ടില്‍ വരുന്നവരെ ആട്ടിപ്പായിക്കാന്‍ നിങ്ങള്‍ക്കറിയാം. നിങ്ങളതു നന്നായി പയറ്റുന്നവരുമാണ്. എന്നാല്‍ ആരെ ആട്ടിയാലും എന്നെ ആട്ടാന്‍ നിങ്ങള്‍ക്കാവില്ലതന്നെ. ഞാന്‍ വന്നാല്‍ നിങ്ങളെല്ലാം ഇറങ്ങിയോടേണ്ടിവരുമെന്നു തീര്‍ച്ച. ഒന്നിനും സമയമില്ലാത്തവരാണല്ലോ നിങ്ങള്‍. ഞാന്‍ വന്നാല്‍ നിങ്ങളുടെ എല്ലാ തിരക്കുകളും നിങ്ങള്‍ക്കു മാറ്റിവയ്‌ക്കേണ്ടി വരും. ശീതീകരിച്ച മുറിയിലല്ലാതെ കിടക്കാന്‍ വിസമ്മതിക്കുന്ന നിങ്ങളെ കൊതുകുകള്‍ വിഹരിക്കുന്ന മുറിയില്‍ കിടത്താനും എന്നെ കൊണ്ടാവുമെന്നോര്‍ക്കുക..''
ദുരന്തം പറയുന്നു: ''ഞാന്‍ വലിഞ്ഞു കയറിവരുന്നവനല്ല, വിളിച്ചിട്ടു വരുന്നവനാണ്. നിങ്ങളാണെന്നെ ക്ഷണിക്കുന്നത്. ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കേണ്ടതു മാന്യതയാണല്ലോ. നിങ്ങള്‍ കടലിലേക്കാണു ക്ഷണിക്കുന്നതെങ്കില്‍ അവിടെ വരും. കരയിലേക്കാണു ക്ഷണിക്കുന്നതെങ്കില്‍ അവിടെയും.
നിങ്ങളെനിക്കു വഴി പറഞ്ഞുതരേണ്ടതില്ല. സമയവും പറയേണ്ടതില്ല. എപ്പോഴും എങ്ങനെയും വരും ഞാന്‍. വന്നുകഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടാവില്ല. എനിക്കുവേണ്ടതെല്ലാം എടുത്തിട്ടേ ഞാന്‍ പോവുകയുള്ളൂ. അക്കൂട്ടത്തില്‍ ക്ഷണിച്ചവന്റെയും ക്ഷണിക്കാത്തവന്റെയും സമ്പാദ്യങ്ങള്‍ എടുത്തുകൊണ്ടുപോകും. ഞാന്‍ ആളെ നോക്കി പിടിക്കുന്നവനല്ല. പിടിക്കുമ്പോള്‍ കൂട്ടത്തോടെയാണു പിടിക്കുക.''
ദുരന്തം പറയുന്നു: ''ഒരിഞ്ചു സ്ഥലത്തിനുവേണ്ടി പരസ്പരം കൊലവിളി നടത്തുന്നവരാണല്ലോ നിങ്ങള്‍. വികസനങ്ങള്‍ക്കായി നിങ്ങളോടു സ്ഥലം ചോദിക്കുമ്പോള്‍ തരില്ലെന്നു പറയുന്നവര്‍ നിങ്ങള്‍. ബലമായി എടുത്താല്‍ അതിനെതിരേ സമരങ്ങളും പ്രതിഷേധങ്ങളുമായി നടക്കുന്നവര്‍ നിങ്ങള്‍. എന്നാല്‍ ഞാന്‍ വന്നു നിങ്ങളുടെ സ്ഥലം കൈയേറിയാല്‍ വിട്ടുതരികയല്ലാതെ രക്ഷയില്ല. നിങ്ങള്‍ക്കവിടെ സമരം നടത്താനോ പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ കഴിയില്ല. നിങ്ങളുടെ അതിര്‍വരമ്പുകളെയും അതിരടയാളങ്ങളെയുമെല്ലാം ഞാന്‍ തകര്‍ത്തെറിയും. ഞാന്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ്..''
ദുരന്തം പറയുന്നു: ''ഞാന്‍ നിങ്ങളെ സംഹരിക്കുകയല്ല, സംസ്‌കരിക്കുകയാണ്. തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ്. വീഴ്ത്തുകയല്ല, വാഴ്ത്തുകയാണ്. ഞാന്‍ അന്തകനല്ല, അധ്യാപകനാണ്. നിങ്ങളെന്റെ വിദ്യാര്‍ഥികളാവുക. പാഠം പഠിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതു വേദനിപ്പിക്കാനല്ല, ബോധമുണ്ടാകാനാണ്. ഇങ്ങനെയായാല്‍ പറ്റില്ലെന്ന തിരിച്ചറിവുണ്ടാകാന്‍. നിങ്ങള്‍ സ്വയം പഠിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പഠിപ്പിക്കും. നിങ്ങള്‍ വളഞ്ഞാണു വളരുന്നതെങ്കില്‍ നിങ്ങളെ ഞാന്‍ നേര്‍ക്കു നിര്‍ത്തും. നിലംവിട്ടു സഞ്ചരിക്കുന്നുവെങ്കില്‍ നിലക്കു നിര്‍ത്തും. അതിനാല്‍ ഞാന്‍ വരാന്‍ കാത്തുനില്‍ക്കേണ്ടതില്ല, നിങ്ങള്‍ നേരെ നടക്കുക. എനിക്കു പണിയുണ്ടാക്കിയാല്‍ നിങ്ങള്‍ക്കതു പണിയാകുമെന്നോര്‍ക്കുക.''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  6 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  6 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  6 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  6 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  6 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  6 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  6 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  7 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  7 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  7 days ago