HOME
DETAILS

സാമ്പത്തിക സംവരണം; സവര്‍ണര്‍ക്ക് കീഴടങ്ങുന്ന ഭരണകൂടങ്ങള്‍

  
Web Desk
October 13 2020 | 00:10 AM

economic-reservation

 

മുന്നാക്ക സംവരണം സംബന്ധിച്ച 103ാം ഭരണഘടനാ ഭേദഗതി കൃത്യമായ സംഘ്പരിവാര്‍ അജന്‍ഡയാണ്. കേരളത്തില്‍ നിന്നുള്ള രണ്ടു ഹരജികള്‍ ഉള്‍പ്പെടെ ഏതാനും റിട്ട് ഹരജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. കേരളത്തില്‍ കാക്കത്തൊള്ളായിരത്തില്‍പ്പരം മുസ്‌ലിം ന്യൂനപക്ഷ - പിന്നാക്ക സംഘടനകള്‍ ഉണ്ടെങ്കിലും ഒന്നുപോലും ഈ ഭരണഘടനാ ഭേദഗതിയെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പോലും സുപ്രിംകോടതിയില്‍ പോകാന്‍ മെനക്കെട്ടില്ല. വളരെ ദൂരവ്യാപകമായ ഭവിഷ്യത്തുണ്ടാക്കുന്ന ഒന്നാണിത്. കാരണം, 103ാം ഭരണഘടനാ ഭേദഗതി സുപ്രിംകോടതി ശരിവെക്കുകയാണെങ്കില്‍ അടുത്ത ഒരു പത്തു ശതമാനംകൂടി മുന്നാക്ക സംവരണം ഉടന്‍തന്നെ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അവസാനം വിദ്യാഭ്യാസത്തിനും സര്‍ക്കാരുദ്യോഗത്തിനുമുള്ള അവകാശം സവര്‍ണര്‍ക്ക് മാത്രമാവുകയും അങ്ങനെ നമ്മളൊരു ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേക്കാണ് അറിഞ്ഞോ അറിയാതെയോ നീങ്ങുന്നത്.


ദീര്‍ഘകാലം സംവരണമുണ്ടായിട്ടും ഇന്ത്യയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗക്കാരുള്‍പ്പെടുന്ന പിന്നാക്കക്കാര്‍ കൂടുതല്‍ പിന്നാക്കമായിക്കൊണ്ടിരിക്കുന്നത് സംവരണനടത്തിപ്പിലുള്ള വന്‍ പാകപ്പിഴയാണെന്ന് സുപ്രിംകോടതി കണ്ടെത്തുകയും ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംവരണം പുനഃപരിശോധിക്കുകയും മതിയായ പ്രാതിനിധ്യം കിട്ടിയവരെ ഒഴിവാക്കി കിട്ടാത്തവര്‍ക്ക് കൂടുതല്‍ നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് 1992ല്‍ സുപ്രിംകോടതി ഇന്ദിര സാഹ്നി കേസില്‍ വിധിച്ചെങ്കിലും ഇതുവരെയും ഒരു സര്‍ക്കാരും അത് നടപ്പാക്കിയിട്ടില്ല. 77.5 ശതമാനം വരുന്ന വിദ്യാഭ്യാസ, സാമൂഹ്യ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സംവരണം ഏര്‍പ്പെടുത്തിയത് പട്ടിണി മാറ്റാനല്ല, ഭരണത്തില്‍ പ്രാതിനിധ്യം നല്‍കാനാണെന്ന് സുപ്രിംകോടതി അസന്ദിഗ്ധമായി വിധിച്ചിട്ടുള്ളതാണ്.


എന്നാല്‍, 28 വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെയും സുപ്രിംകോടതി വിധി നടപ്പാക്കാത്തതുകൊണ്ട് പല പിന്നാക്കസമുദായങ്ങളും കൂടുതല്‍ പിന്നാക്കമായിക്കൊണ്ടിരിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്ക് വന്‍ ഇരുട്ടടി നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 103ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത്. സംസ്ഥാന സര്‍വിസിലെയും കേന്ദ്ര സര്‍വിസിലെയും പത്ത് ശതമാനം ഉദ്യോഗങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും അടിസ്ഥാനഘടകങ്ങള്‍ക്കും എതിരാണിത്. കാരണം, ഒന്നാമതായി 103ാം ഭരണഘടന ഭേദഗതിയോടെ ആകെ രാജ്യത്തെ സംവരണം 60 ശതമാനമായി വര്‍ധിക്കും. സംവരണം യാതൊരു കാരണവശാലും 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രിംകോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. രണ്ടാമതായി സുപ്രിംകോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഇന്ദിരാ സാഹ്നി കേസില്‍ നിരീക്ഷിച്ചിട്ടുള്ളത് പട്ടികജാതി, പട്ടികവര്‍ഗക്കാരുള്‍പ്പെടെ ആകെ പിന്നാക്ക വിഭാഗങ്ങള്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ 77.5 ശതമാനമാണെന്നാണ്. ബാക്കി 22.5 ശതമാനം മാത്രമാണ് വിദ്യാഭ്യാസ, സാമൂഹ്യ മുന്നാക്കവിഭാഗങ്ങളില്‍പ്പെട്ടവരുള്ളത്. മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ചെയ്യുമ്പോള്‍ അവശേഷിക്കുന്ന 12.5 ശതമാനമുള്ള മുന്നാക്ക വിഭാഗങ്ങള്‍ 40 ശതമാനം മെറിറ്റ് കോട്ടയില്‍ അവരുടെ വിദ്യാഭ്യാസ, സാമൂഹ്യ മുന്നാക്കാവസ്ഥയുടെ ബലത്തില്‍ നിഷ്പ്രയാസം നേടിയെടുക്കാന്‍ കഴിയുമെന്ന് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞതാണ് വസ്തുതയെങ്കില്‍ ഇന്ത്യയില്‍ 22.5 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗവും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും കൊടുത്തശേഷം ബാക്കിയാവുന്നത് മാത്രമേ 77.5 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് കിട്ടുകയുള്ളൂ.


ഒരു കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ ഏതുസമയത്തും മാറ്റംവരാവുന്നതും ഉയരാവുന്നതുമാണ്. അതുകൊണ്ട് തന്നെ ജോലി സംവരണത്തിന് അതൊരു മാനദണ്ഡമായി എടുക്കാവുന്നതല്ല. മാത്രമല്ല, പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ ജോലി സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. സംവരണം പട്ടിണി മാറ്റാനുള്ളതല്ല, അത് അധികാരത്തിലെ പങ്കാളിത്തമാണെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുമൂലം ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയെന്ന മഹത്തായ തത്ത്വം കുഴിച്ച് മൂടപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിനെപ്പറ്റി കഴിഞ്ഞ 30 കൊല്ലമായി യാതൊരു പഠനവും നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ കൈയില്‍ ആധികാരികമായ യാതൊരു സ്ഥിതിവിവര കണക്കുകളുമില്ല. തികച്ചും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി തിടുക്കം പിടിച്ച് പാസാക്കിയ ഒരു ഭരണഘടന ഭേദഗതിയാണിത്. അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരാണിത്.


കേരളത്തില്‍ ഈ ഭരണഘടനാ ഭേദഗതി മൂലമുണ്ടായ ഭവിഷ്യത്ത് പെട്ടെന്ന് അനുഭവിക്കേണ്ടിവരുന്ന ആറ് മലബാര്‍ ജില്ലകളിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ്. 10 ശതമാനം സവര്‍ണ സംവരണ സീറ്റിലേക്ക് എത്രകണ്ട് മാര്‍ക്കുണ്ടെങ്കിലും അവര്‍ പ്രവേശനത്തിന് യോഗ്യരല്ല. ഈ ആറു ജില്ലകളിലായി ഏതാണ്ട് ഒരു ലക്ഷത്തില്‍ താഴെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റ് കിട്ടാതാവും.

(മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറലാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു

Kerala
  •  5 hours ago
No Image

ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather

uae
  •  5 hours ago
No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  5 hours ago
No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  5 hours ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  5 hours ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  5 hours ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  6 hours ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  6 hours ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  6 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  6 hours ago