HOME
DETAILS

യദുവിന്റെ പ്രതിരോധ ചിത്രങ്ങള്‍

  
backup
June 22, 2019 | 6:09 PM

%e0%b4%af%e0%b4%a6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0

 

 

മനോഹരമെന്ന ഒറ്റവാക്കിന്റെയറ്റത്ത് കെട്ടിയിടാന്‍ ഈ ചിത്രങ്ങളുടെ ജീവന്‍ നിങ്ങളെ അനുവദിക്കില്ലെന്നാണു സത്യം. അത്രമേല്‍ ആശയസമ്പുഷ്ടവും സാരസമ്പൂര്‍ണവുമായ ചിത്രങ്ങളാണ് യദു കാന്‍വാസുകളില്‍ പകര്‍ത്തുന്നത്. നമ്മുടെ പരിസരങ്ങളെ, കുട്ടികളെ, യുവാക്കളെ ഭീതിപ്പെടുത്തുന്ന ലഹരിയെന്ന വിപത്തിനെതിരേ അച്ഛന്റെ വഴിയെ ഈ കുഞ്ഞു യദുവും നിറത്തില്‍ മുങ്ങിക്കളിക്കുമ്പോള്‍ വിരിയുന്നത് ഒരായിരം ഭീദിതമായ സൃഷ്ടികളാണ്. നിറക്കൂട്ടുകള്‍ ചേര്‍ത്തുവരച്ചപ്പോള്‍ വിരിഞ്ഞ പ്രതിരോധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും ലൈവായി വരച്ചും പ്രതിരോധ വരകളുടെ ലോകത്ത് ശ്രദ്ധേയനാവുകയാണ് എടവണ്ണ പഞ്ചായത്തിലെ സി.വി.എന്‍.എം.എ.എല്‍.എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ യദു.

അച്ഛന്റെ വഴിയെ

നിരവധി കുടുംബങ്ങള്‍ ലഹരിയുടെ ഘനാന്ധകാരങ്ങളില്‍ അകപ്പെട്ട് ആടിയുലയുമ്പോള്‍ അവര്‍ക്കൊരു മുന്നറിയിപ്പിന്റെ ഓര്‍മച്ചിത്രം നല്‍കുകയാണ് യദു തന്റെ ചിത്രങ്ങളിലൂടെ. അച്ഛന്‍ മഹേഷ് ചിത്രവര്‍ണത്തിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് യദു തന്റെ വഴിയും ഇതുതന്നെയെന്ന് മനസിലാക്കിയത്. അനുഭവങ്ങളില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ട് കൊണ്ടായിരുന്നു മഹേഷ് ചിത്രവര്‍ണം എന്ന കെ.എസ്.ഇബി ഉദ്യോഗസ്ഥന്‍ ലഹരിക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. സ്വന്തം വീട്ടില്‍നിന്നാരംഭിച്ച ആ പ്രതിരോധ യജ്ഞത്തിന്റെ ഗുണഭോക്താക്കളായി ഇന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരുണ്ട്. വരകളിലൂടെ മഹേഷ് ചിത്രവര്‍ണം തുന്നിച്ചേര്‍ത്തവര്‍ ഇപ്പോള്‍ സ്വാസ്ഥ്യാന്തരീക്ഷത്തില്‍ സന്തോഷം പങ്കിട്ടെടുത്ത് ജീവിക്കുന്നുണ്ടാകും.


മദ്യലഹരിയില്‍ തകര്‍ന്ന കുടുംബങ്ങളിലേക്ക് സ്വസ്ഥതയും സമാധാനവും തിരികെകൊണ്ടുവരുന്നതില്‍ അച്ഛന്റെ വഴിയെ യദുവും ഇപ്പോള്‍, ഈ ചെറുപ്രായത്തില്‍ പ്രയാണമാരംഭിച്ചിരിക്കുകയാണ്. രാത്രികളില്‍ മദ്യപിച്ച് വീട്ടിലെത്തുന്ന അച്ഛന്‍ അകത്തളത്തില്‍ വരുത്തിവച്ച കെടുതികളാണ് മഹേഷ് ചിത്രവര്‍ണത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്. അച്ഛനെ ഭയന്ന് ഉറങ്ങാതിരുന്ന രാത്രികളില്‍ കരിക്കട്ട കൊണ്ട് ചുവരുകളില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചിട്ടു കൊണ്ടായിരുന്നു തുടക്കം. അതെല്ലാം അനുഭവിച്ചറിഞ്ഞ ലഹരിയുടെ കെടുതികള്‍ക്കെതിരേയുള്ള പ്രതിരോധ ചിത്രങ്ങളായിരുന്നു. പിന്നീട് വരകള്‍ ചുമരില്‍നിന്ന് ബാനറുകളിലേക്ക് സ്ഥാനം പിടിച്ചു. അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ലഹരിക്കെതിരേ ചിത്രംകൊണ്ട് പ്രതിരോധം തീര്‍ത്തത്. അവിടെയും നിര്‍ത്തിയില്ല. അതൊരു സാമൂഹിക ദൗത്യമായി ഏറ്റെടുത്ത് സുഹൃത്ത് പൊലിസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടുമൊത്ത് നാടുതോറും ലഹരിവിരുദ്ധ ചിത്രരചനയുമായി യാത്ര തുടര്‍ന്നു. അതൊരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു. കണ്ണുകളെ ത്രസിപ്പിക്കുന്ന മഹേഷിന്റെ വരകള്‍ക്കു ശേഷം ഫിലിപ് വാക്കുകള്‍ കൊണ്ട് ലഹരിക്കെതിരേ സംസാരിച്ചു. ആ കൂട്ടുകെട്ടില്‍ പിറന്നത് ഒരായിരം പേരുടെ 'പുനര്‍ജന്മ'വും. അച്ഛന്‍ തുടങ്ങിവച്ച, തുടര്‍ന്നുപോരുന്ന മഹായജ്ഞത്തിനു മകന്റെ, യദുവിന്റെ ചെറുതല്ലാത്ത സംഭാവനകളും ഇനി കൂടെയുണ്ടാകും.

ചിത്രങ്ങള്‍ പറയുന്നു

ചാത്തല്ലൂര്‍ സ്‌കൂളിലെ പഠനോത്സവത്തില്‍ 24 ചിത്രങ്ങളുമായി നടത്തിയ ആദ്യ പ്രദര്‍ശനത്തിന്റെ സന്തോഷത്തിലാണിപ്പോള്‍ യദു. സംവിധായകനും കലാകാരനുമായ ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് അന്നു പ്രത്യേക ഉപഹാരവും അഭിനന്ദവും നേടിയിരുന്നു. സിഗരറ്റുകള്‍ ഇരുഭാഗത്തും വരച്ച് അതിനു മധ്യേ അപായചിഹ്നങ്ങളുമിട്ട് ത്രസിപ്പിക്കുന്ന ക്യാപ്ഷനും നല്‍കി കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ് വരച്ച ചിത്രങ്ങളിലൊന്ന്. ഒരൊറ്റമാത്രയില്‍ ലഹരിയുടെ ഭീദിതമായ അവസ്ഥാന്തരങ്ങളെ ബോധ്യപ്പെടുത്തുന്ന ഈ ചിത്രം കാഴ്ചക്കാരന്റെ ഉള്ളകങ്ങളിലേക്ക് തീച്ചൂള പോലെ ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്. പുകച്ചുരുളുകള്‍ക്കിടയില്‍ അപായങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നു ഓര്‍മപ്പെടുത്തുകയാണ് മറ്റൊന്ന്. ഒപ്പം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എത്രത്തോളം മനുഷ്യശരീരത്തെ ബാധിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന അര്‍ഥം വച്ച, ആശയഗര്‍ഭം പേറിയ ചിത്രം ജീവിതത്തിന്റെ സായംസന്ധ്യകളില്‍ പൊലിഞ്ഞുപോകാതെ എപ്പോഴും കത്തിയുതിര്‍ത്തു തന്നെ നില്‍ക്കണമെന്ന് മനസിലാക്കിത്തരികയാണ്. ഇങ്ങനെ നിരവധിയായ ചിത്രങ്ങള്‍ക്കൊപ്പം പ്രകൃതിചൂഷകര്‍ക്കെതിരേയും യദു തന്റെ നിറംകൊണ്ട് പൊരുതുന്നുണ്ട്. ഒരെട്ടു വയസുകാരന്‍ തനിക്കുചുറ്റും കാണുന്ന അനാശാസ്യ, ചൂഷണ, അസാന്മാര്‍ഗിക പവര്‍ത്തനങ്ങള്‍ക്കേതിരേ ദൈവം കനിഞ്ഞേകിയ കലാസൃഷ്ടി വൈഭവംകൊണ്ട് പൊരുതുമ്പോള്‍ വരുംതലമുറയിലും പ്രതീക്ഷകളേറെയുണ്ടെന്നതു തീര്‍ച്ചയാണ്. കഴിഞ്ഞപ്രളയകാലത്ത് യദു വരച്ച ചിത്രം പ്രളയദുരന്തത്തെ കേരളം എങ്ങനെ േനരിട്ടു എന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു. വൈദ്യുതത്തൂണുകളില്‍ അയല്‍ കെട്ടുന്നതിന്റെയും പശുക്കളെ കെട്ടിയിടുന്നതിന്റെയും പ്രത്യാഘാതങ്ങളും തന്റെ ചിത്രങ്ങളിലൂടെ യദു മനോഹരമായി വരച്ചിടുന്നുണ്ട്.

'വിമുക്തി'ക്കൊപ്പം

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ ബോധവല്‍ക്കരണ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച വിമുക്തി പദ്ധതിയുടെ ആദരമേറ്റുവാങ്ങുന്നതിന്റെ നിര്‍വൃതിയിലാണിപ്പോള്‍ യദു. ആധുനികതയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാ വിപത്തിനെതിരേ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്താന്‍ ആചരിച്ചുവരുന്ന ലഹരിവിരുദ്ധ ദിനത്തില്‍ (ജൂണ്‍ 26ന്) മലപ്പുറത്ത് ലഹരിക്കെതിരേയുള്ള ചിത്ര പ്രദര്‍ശനം നടത്താന്‍ വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കുട്ടികളുടെ സര്‍ഗഭാവനകളെ, അതും സാമൂഹ്യവിപത്തിനെതിരേയുള്ള ചെറുത്തു നില്‍പ്പാകുമ്പോള്‍ എങ്ങനെ മാറിനില്‍ക്കുമെന്നാണ് ഹരികുമാര്‍ ചോദിക്കുന്നത്.
ലഹരിക്കെതിരേ ആഗോളവ്യാപകമായി പ്രതിഷേധങ്ങളും ബോധവല്‍ക്കരണങ്ങളും നടക്കുമ്പോഴും മറുഭാഗത്ത് അതിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തവിധം പടര്‍ന്നുകൊണ്ടിരിക്കുമ്പോഴും യദുവിന്റെ ഈ യഥാര്‍ഥ പോരാട്ടത്തിന് ശക്തിപകര്‍ന്ന് മുന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങും കൂടെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി യദുവിന്റെ ചിത്രങ്ങള്‍ കാണാനിടയായ അദ്ദേഹം പ്രശംസിക്കുകയും വേണ്ട പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.


ഒരെട്ടാം വയസുകാരന്, മൂന്നാം ക്ലാസുകാരന് ഇതില്‍പരം എന്തു നേട്ടമാണ് ചെറുപ്രായത്തില്‍ നേടിയെടുക്കാനാവുക. പ്രതീക്ഷകള്‍ വറ്റാത്ത നന്മയുടെ മാര്‍ഗത്തിലേക്ക് വിരല്‍ചൂണ്ടുന്ന നിസ്വാര്‍ഥതയുടെ, നിഷ്‌കളങ്കതയുടെ പുതിയ മുഖങ്ങള്‍ ഇനിയും ഈ ലഹരിപിടിച്ച നാടിനെ പിടിച്ചുകെട്ടാന്‍ വരുമെന്നതില്‍ സന്ദേഹിക്കാന്‍ ഒന്നുമില്ല. ജീവിതത്തിന്റെ ഗതിയും ലക്ഷ്യങ്ങളും നിര്‍ണയിക്കാനാകാതെ വഴിമധ്യേ കൊഴിഞ്ഞുപോകുന്ന സമൂഹത്തിലെ പലര്‍ക്കും പ്രതീക്ഷയുടെ തുരുത്തായി മാറാന്‍ യദുവിനു സാധിക്കുമെന്നു തന്നെ പ്രത്യാശിക്കാം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  4 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  4 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  4 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  4 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  4 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  4 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  4 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  4 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  4 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  4 days ago