ബ്രസീലില്‍ വന്‍ സംഘര്‍ഷം: പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിം കോടതിയും അക്രമിച്ച് ബോല്‍സനാരോയുടെ അനുയായികള്‍
റിയോ ഡി ജനീറോ: പ്രസിഡന്റ് ലുല ഡ സില്‍വയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലില്‍ വന്‍ സംഘര്‍ഷം. മുന്‍ പ്രസിഡന്റ് ജയ് ബോല്‍സനാരോ അനുകൂലികളാണ് സംഘര്‍ഷത്തിന് പിന്നില്‍. ബോള്‍സനാരോ അനുകൂലികള്‍ പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു.
കലാപകാരികളെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ നിയോഗിച്ചു. ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. നിരവധിപേരെ സൈന്യവും പൊലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് ലുല ഡ സില്‍വ പ്രസിഡന്റായത് എന്നാണ് ബോള്‍സനാരോ അനുകൂലികളുടെ വാദം. പ്രസിഡന്റിനെ പുറത്താക്കാന്‍ സൈന്യം ഇടപെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റിന് അകത്ത് കയറിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ജനലുകളും വാതിലുകളും അടിച്ചുതകര്‍ത്തു.
രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ലുല ഡ സില്‍വ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ലുല ഡ സില്‍വ ജയിച്ചുകയറിയത്. 50.9 ശതമാനം വോട്ടുകളാണ് ലുല നേടിയത്. 49.1 ശതമാനം വോട്ടുകള്‍ ബോള്‍സനാരോ നേടി. തന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ബോള്‍സനാരോ യു.എസിലേക്ക് കടന്നിരുന്നു. ബ്രസീല്‍ തെരഞ്ഞെടുപ്പ് അതോറിറ്റികളും കോടതിയും നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ബോള്‍സനാരോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."