HOME
DETAILS

അഫ്ഗാന്‍: യുദ്ധപ്രഭുക്കന്മാരെ കാത്തിരിക്കുന്നത്

  
backup
July 27, 2021 | 8:58 PM

6535632-2021

 


കെ.എ സലിം

അഫ്ഗാനിസ്ഥാനിലെ വൈസ് പ്രസിഡന്റായിരിക്കെയാണ് അബ്ദുല്‍ റഷീദ് ദോസ്തമിന് 2017ല്‍ രാജ്യത്തുനിന്ന് രണ്ടാമതും പലായനം ചെയ്യേണ്ടിവന്നത്. അപ്പോഴും ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊല, മനുഷ്യാവകാശ ലംഘനങ്ങള്‍, ആദ്യ ഭാര്യയെ കൊലപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു അദ്ദേഹം. അമേരിക്കയുടെ സ്വന്തക്കാരനായ ദോസ്തമിനെതിരേ നടപടിയൊന്നുമുണ്ടായില്ല. 2018ല്‍ രാജ്യത്തേക്ക് തിരിച്ചെത്തിയ അദ്ദേഹം അബ്ദുല്‍ഗനി സര്‍ക്കാരില്‍ 2020 വരെ വൈസ് പ്രസിഡന്റായി തുടര്‍ന്നു. രാജ്യത്തെ മയക്കുമരുന്ന് ലോബിയെ നിയന്ത്രിച്ചിരുന്ന മസാറെ ശരീഫിലെ യുദ്ധപ്രഭുവായിരുന്ന ദോസ്തം ക്രൂരതയ്ക്ക് ഏറ്റവും പേരുകേട്ടൊരാള്‍ കൂടിയായിരുന്നു. 1996ല്‍ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ ഉസ്‌ബെക് വംശജനായ ദോസ്തം ഒന്നൊതുങ്ങി. പിന്നാലെ തുര്‍ക്കിയിലേക്ക് കടന്നു.


2001ലെ അമേരിക്കന്‍ ആക്രമണത്തിന് ശേഷം ദോസ്തമിനെ പിന്നെ കാണുന്നത് അഫ്ഗാനിലെ അമേരിക്കയുടെ ഏറ്റവും വലിയ സഹായിയായിട്ടാണ്. താലിബാനില്‍ നിന്ന് മസാറെ ശരീഫ് പിടിക്കാന്‍ അമേരിക്ക ദോസ്തമിന് ആളും ആയുധങ്ങളും നല്‍കി. 2014 സെപ്റ്റംബറിലാണ് അദ്ദേഹം അമേരിക്കന്‍ പിന്തുണയോടെ വൈസ് പ്രസിഡന്റാകുന്നത്. 2001 ഡിസംബറില്‍ കുണ്ടൂസില്‍ കീഴടങ്ങിയ 2000 താലിബാന്‍ തടവുകാരെ ഒരു കണ്ടയ്‌നറുകളില്‍ അടച്ചുപൂട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ദാഷെതെ ലെയ്‌ലി കൂട്ടക്കൊലയാണ് ദോസ്തം അമേരിക്കയുടെ 'ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. യുദ്ധത്തില്‍ പരുക്കേറ്റവരും മൃതപ്രായവരുമായിരുന്നു തടവുകാരില്‍ പകുതിയോളം. ഷേബര്‍ഖാന്‍ ജയിലിലേക്ക് ഇവരെ കൊണ്ടുപോകാന്‍ അദ്ദേഹം കണ്ട വഴി വായുകടക്കാത്ത കണ്ടയ്‌നറുകളില്‍ കുത്തിനിറക്കുകയെന്നതാണ്. വഴിയില്‍ വച്ചുതന്നെ ഭൂരിഭാഗവും മരിച്ചിരുന്നു.


ഇവരില്‍ പാതിമരിച്ചവരെക്കൂടി വെടിവച്ച് കൊന്ന് നേരെ ദാഷെതെ ലെയ്‌ലി മരുഭൂമിയില്‍ കൊണ്ടുപോയി കുഴിച്ചുമൂടി. മസാറെ ശരീഫ് ജയിലില്‍ ജയിലര്‍മാരുടെ ക്രൂരതയ്‌ക്കെതിരേ പ്രതികരിച്ച താലിബാന്‍ തടവുകാരെ ജയില്‍ വളപ്പിനുള്ളില്‍ ടാങ്ക് കയറ്റി കൊലപ്പെടുത്തിയതായിരുന്നു മറ്റൊന്ന്. ദോസ്തമിന് ഇതൊന്നും പുതിയതായിരുന്നില്ല. ഒരിക്കല്‍ സോവിയറ്റ് യൂനിയന് വേണ്ടി ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് അമേരിക്കയ്ക്ക് വേണ്ടി ചെയ്‌തെന്നേയുള്ളൂ. അമേരിക്കയ്ക്കും താലിബാനും അഫ്ഗാന്‍ മുജാഹിദുകള്‍ക്കും മുമ്പ് നജീബുല്ലയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ദോസ്തം അഫ്ഗാനിലെ ഖാദ് എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ കമാന്‍ഡറായിരുന്നു. സോവിയറ്റ് യൂനിയന്റെ അധിനിവേശക്കാലത്ത് സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയുടെ കീഴിലായിരുന്നു ഖാദ്. സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാനിലെ തട്ടിക്കൊണ്ടുപോകലുകള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ദോസ്തമായിരുന്നു കൂട്ട്.
അക്കാലത്ത് അമേരിക്കയും അഫ്ഗാന്‍ മുജാഹിദുകളുമായിരുന്നു ദോസ്തമിന്റെ ശത്രു. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിന്റെ അവസാനകാലമായതോടെ ചിത്രം മാറി. സോവിയറ്റ് സൈന്യം തോല്‍ക്കുമെന്നുറപ്പായി. മുജാഹിദുകളുടെ വിജയം മണത്തതോടെ അദ്ദേഹം കൂറു മാറി അവര്‍ക്കൊപ്പം ചേര്‍ന്നു. 1992ല്‍ നജീബുല്ലയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. പിന്നാലെ അഫ്ഗാനില്‍ ആഭ്യന്തരയുദ്ധമായിരുന്നു. ജുന്‍ബിഷെ മില്ലിയെന്ന പാര്‍ട്ടിയുണ്ടാക്കിയ ദോസ്തം അമേരിക്കന്‍ സഹായത്തോടെ സോവിയറ്റ് യൂനിയനെതിരേ പൊരുതിയിരുന്ന പഞ്ചശീലിലെ അഹമ്മദ് ഷാ മസൂദിനൊപ്പം ചേര്‍ന്ന് കാബൂള്‍ പിടിച്ചെടുത്തു. ആദ്യം ബദ്‌റുദ്ദീന്‍ റബ്ബാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ദോസ്തം 1994ല്‍ കൂറുമാറി റബ്ബാനിയുടെ എതിരാളി ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍ക്കൊപ്പം ചേര്‍ന്നു. 1996ല്‍ വീണ്ടും റബ്ബാനിക്കൊപ്പമായി.


ഇക്കാലത്ത് ദോസ്തം സ്വന്തം രാജ്യത്തെ പൗരന്‍മാരോട് ചെയ്ത ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സൈനികരെ കഴുത്തുവെട്ടി അതിലേക്ക് പെട്രോള്‍ പമ്പ് ചെയ്തു കത്തിക്കുന്നതായിരുന്നു വിനോദങ്ങളിലൊന്ന്. അക്കാലത്ത് ഹസാറ യുദ്ധപ്രഭുക്കന്‍മാരുടെ വിനോദം കൂടിയായിരുന്നു അത്. 1998ല്‍ താലിബാന്‍ മസാറെ ശരീഫ് പിടിച്ചെടുത്തതോടെ തുര്‍ക്കിയിലേക്ക് പലായനം ചെയ്ത അദ്ദേഹം രാജ്യത്തേക്ക് തിരിച്ചെത്തുന്നത് 2001ല്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പമാണ്. താലിബാനെതിരേ മസാറെ ശരീഫിലേക്ക് അമേരിക്കന്‍ സൈന്യത്തിന് വഴികാട്ടുന്നത് ദോസ്തമാണ്. അതിനുള്ള സമ്മാനമായി അമേരിക്ക നിയോഗിച്ച ഹാമിദ് കര്‍സായി പാവ സര്‍ക്കാരില്‍ അദ്ദേഹം പ്രതിരോധമന്ത്രിയായി. ദാഷെതെ ലെയ്‌ലി കൂട്ടക്കൊലയുടെ പേരില്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി ദോസ്തമിനെതിരേ കേസെടുത്തെങ്കിലും അമേരിക്കന്‍ സംരക്ഷണം തുണയായി. സമീപകാലത്തുണ്ടായ താലിബാന്‍ മുന്നേറ്റത്തോടെ വീണ്ടും തുര്‍ക്കിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് തിരിച്ചു വന്നിട്ടില്ല.
താലിബാന്റെ തിരിച്ചുവരവോടെ അഫ്ഗാനിലെ അമേരിക്കന്‍ പിന്തുണയുള്ള യുദ്ധപ്രഭുക്കളുട ഭാവിയാണ് ഉറ്റുനോക്കേണ്ടത്. താലിബാനെതിരേ പൊരുതാന്‍ അമേരിക്ക അവര്‍ക്ക് വീണ്ടും ആയുധവും സഹായവും നല്‍കുമോയെന്നതാണ് വലിയ ചോദ്യം. അങ്ങനെ വന്നാല്‍ അഫ്ഗാനിസ്ഥാന്‍ 1992കള്‍ക്ക് തുല്യമായ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാകും. യുദ്ധപ്രഭുക്കന്‍മാരുടെ രണ്ടാംവരവായിരുന്നു 2001ലെ അമേരിക്കന്‍ അധിനിവേശം. പഞ്ചശീലിലെ ശക്തനായിരുന്ന അഹമ്മദ് ഷാ മസൂദിനെ അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് തന്നെ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു. ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍, മുഹമ്മദ് അത്താനൂര്‍, മുഹമ്മദ് ഇസ്മാഈല്‍ ഖാന്‍, അബ്ദുല്‍ ഖനി അലിപൂര്‍, അബ്ദുല്‍ റസൂല്‍ സയ്യാഫ് തുടങ്ങിയ യുദ്ധപ്രഭുക്കന്‍മാര്‍ അഫ്ഗാനില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഉസാമ ബിന്‍ ലാദനെ ആദ്യമായി അഫ്ഗാനിലേക്ക് ക്ഷണിച്ച ആളായ അബ്ദുല്‍ റസൂല്‍ സയ്യാഫിന് ഇപ്പോള്‍ താലിബാനുമായി നല്ല ബന്ധമല്ല. ഹസാറ നേതാവായ അബ്ദുല്‍ ഖനി അലിപ്പൂര്‍ ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തല്ലെങ്കിലും താലിബാന് എതിരാണ്. താലിബാനെതിരേ അമേരിക്കക്കൊപ്പം ചേര്‍ന്ന് പോരാടിയ മുഹമ്മദ് ഇസ്മാഈല്‍ ഖാന്റെ കീഴിലുള്ള ഹെറാത്ത് പ്രദേശങ്ങള്‍ എതു നിമിഷവും താലിബാന്‍ കീഴടക്കുന്ന സാഹചര്യമാണുള്ളത്.


ബാല്‍ക്ക് മേഖലയില്‍ ശക്തിയുള്ള മുഹമ്മദ് അത്താ നൂര്‍ താലിബാന്റെ പിന്‍മാറ്റത്തിന് ശേഷം മസാറെ ശരീഫിന്റെ നിയന്ത്രണത്തിന് ദോസ്തമുമായി യുദ്ധം ചെയ്തയാളാണ്. പാകിസ്താനില്‍ കഴിയുന്ന ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍ക്ക് ജനപിന്തുണയുണ്ടെങ്കിലും ഇനിയൊരങ്കത്തിനുള്ള ശേഷിയില്ല. അഫ്ഗാനിസ്ഥാനിലെ 421 ജില്ലകളില്‍ ഭൂരിഭാഗവും താലിബാന്റെ നിയന്ത്രണത്തിലാണ്. ഇറാന്‍, ഉസ്‌ബെകിസ്ഥാന്‍, താജികിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിരുകളുള്ള നിര്‍ണായക പ്രദേശങ്ങളെല്ലാം താലിബാന്‍ കീഴടക്കി. ഇറാനുമായുള്ള സുപ്രധാനമായ ഇസ്‌ലാം ഖല അതിര്‍ത്തിയും താലിബാന്റെ കൈയിലാണുള്ളത്. അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളവും എംബസിയും സംരക്ഷിക്കാന്‍ 650 അമേരിക്കന്‍ സൈനികര്‍ മാത്രമാണ് അവിടെ തുടരുക. എന്താണ് അഫ്ഗാന്റെ ഭാവി എന്നത് മേഖലയുടെ സുസ്ഥിരതയില്‍ തന്നെ നിര്‍ണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  9 hours ago
No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  10 hours ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  10 hours ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  10 hours ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  10 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  11 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  11 hours ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  11 hours ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  11 hours ago