HOME
DETAILS

പകര്‍ച്ചവ്യാധി നിയമം പൊലിസ് രാജിനാകരുത്

  
Web Desk
August 02 2021 | 19:08 PM

9633263-2111

കൊവിഡിനെ തുടര്‍ന്ന് സാധാരണക്കാരായ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്യാവശ്യകാര്യത്തിനായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുറത്തിറങ്ങേണ്ടിവന്നാല്‍ പൊലിസ് ഇവരെ പിടികൂടുകയും അസഭ്യംപറയുകയും വലിയ തുക പിഴയായി ചുമത്തുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. അടുത്തിടെയാണ് മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിയെ അകാരണമായി ഒരു പൊലിസുദ്യോഗസ്ഥന്‍ അസഭ്യംപറയുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയായതിനെ തുടര്‍ന്നാണ് പൊലിസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റമുണ്ടായത്. സാധാരണക്കാര്‍ക്ക് പൊലിസില്‍ നിന്ന് ഇതുപോലുള്ള ദുരനുഭവങ്ങള്‍ എത്രയോ ഉണ്ടാകാറുണ്ട്. അത്തരം അതിക്രമങ്ങള്‍ പത്രവാര്‍ത്തയില്‍ ഒതുങ്ങിപ്പോവുകയാണ് പലപ്പോഴും. പ്രകോപനപരമായി പെരുമാറിയ പൊലിസുകാര്‍ക്കെതിരേ ശിക്ഷാനടപടികളൊന്നും ഉണ്ടാകാറില്ല. സര്‍ക്കാര്‍ അന്വേഷിക്കാറുമില്ല. അടുത്തിടെയാണ് മത്സ്യം വില്‍ക്കുകയായിരുന്ന പാവപ്പെട്ട സ്ത്രീയുടെ മീന്‍കുട്ട ഒരു പൊലിസുകാരന്‍ തട്ടിത്തെറിപ്പിച്ചത്. സംഭവം സാമൂഹമാധ്യമങ്ങളില്‍ ചൂടേറിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായപ്പോള്‍ പൊലിസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം തയാറാക്കിയതാണെന്ന വിശദീകരണമാണ് പൊലിസില്‍ നിന്ന് ഉണ്ടായത്. എത്രമാത്രം മ്ലേച്ഛമാണ് ഇത്തരം വിശദീകരണങ്ങള്‍. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ചെറ്റക്കുടിലില്‍ താമസിക്കുന്ന വൃദ്ധ അഭിനയിക്കുകയായിരുന്നുവെന്ന പൊലിസ് വിശദീകരണം ശുദ്ധകളവാണ്. ഇങ്ങനെ അഭിനയിച്ചിട്ട് ആ പാവം സ്ത്രീക്ക് എന്തു ഗുണമാണ് കിട്ടാനുള്ളത്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ നെറികേടിനെ ന്യായീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കോടികള്‍ പിഴയിനത്തില്‍ സമ്പാദിച്ചുതരുന്ന പൊലിസിനെ ന്യായീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയായിരിക്കാം.
കൊവിഡ് വ്യാപനത്തോടൊപ്പം പൊലിസിന്റെ ഭാഗത്തുനിന്ന് പൗരന്മാര്‍ക്കുനേരെ ഉണ്ടാകുന്ന അനാവശ്യ ഇടപെടലുകളും വര്‍ധിച്ചിരിക്കുകയാണ്. മാസ്‌ക് ശരിയാംവണ്ണമല്ല ധരിച്ചിരിക്കുന്നതെന്ന് ആരോപിച്ചുവരെ പൊലിസ് കനത്ത തുകയാണ് പിഴയായി ചുമത്തുന്നത്. മേലുദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരം പിഴകള്‍ ചുമത്തേണ്ടി വരുന്നതെന്നും അവര്‍ തരുന്ന ക്വാട്ട പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നുമാണ് പൊലിസ് പറയുന്നത്.


തെറിപ്രയോഗങ്ങളും മര്‍ദനങ്ങളും ടാര്‍ജറ്റ് പൂര്‍ത്തിയാക്കാനുള്ള മാനസികപിരിമുറുക്കത്താല്‍ ഉണ്ടാകുന്നതാണെന്ന വിശദീകരണം അംഗീകരിക്കാനാവില്ല. മാനസികസമ്മര്‍ദം കുറയ്ക്കാന്‍ തെരുവുകച്ചവടക്കാരുടെ കുട്ടകള്‍ ചവിട്ടിത്തെറിപ്പിക്കലല്ല പരിഹാരം. അതിനു കൗണ്‍സിലിങ് പോലുള്ള ചികിത്സകള്‍ തേടുകയാണ് വേണ്ടത്. പൊലിസുകാരില്‍ നിന്ന് സാധാരണ പൗരന്മാര്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന പരാക്രമങ്ങള്‍ക്കെതിരേ മേലുദ്യോഗസ്ഥരില്‍ നിന്ന് നടപടികളുണ്ടാകാത്തത് ക്വാട്ട പൂര്‍ത്തിയാക്കാനുള്ള ജോലിയില്‍ വ്യാപൃതരാകുന്നതു കൊണ്ടായിരിക്കണം. മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നതും അതുകൊണ്ടായിരിക്കണം. പൊലിസിന്റെ അന്യായങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഒരു സ്ഥലമാറ്റ ഉത്തരവിലൂടെ പ്രതിഷേധം തണുപ്പിക്കുന്നതും ഇതിനാലായിരിക്കണം.


സര്‍ക്കാരും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും രഹസ്യമായെടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് തൊട്ടതിനും പിടിച്ചതിനുമുള്ള പിഴചുമത്തല്‍ എന്നുവേണം കരുതാന്‍. പണം സ്വരൂപിക്കാന്‍ ബാധ്യസ്ഥരായ പൊലിസുകാര്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദത്തിന് ഇരയാകേണ്ടിവരുന്നത് തൊഴിലും കൂലിയുമില്ലാത്ത സാധാരണക്കാരാണ്. ഇടത്തേ കൈ കൊണ്ട് കിറ്റ് കൊടുക്കുകയും അതു വാങ്ങിക്കൊണ്ട് വീട്ടിലേക്ക് പോകുന്നവന് വലത്തേ കൈ കൊണ്ട് പിഴ ചുമത്തുകയുമാണ് സര്‍ക്കാര്‍ ചെയുന്നത്.


സാമ്പത്തികമാന്ദ്യം നേരിടുന്ന സര്‍ക്കാര്‍ അതിന് താല്‍ക്കാലിക പരിഹാരം കാണുന്നത് കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ദുരുപയോഗപ്പെടുത്തിയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനു വേണ്ടിയാണ് കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിനുള്ള അധികാരം പൊലിസിന് കൂടുതലായി നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപയോ രണ്ടും കൂടിയോ ചുമത്താം. എന്നാല്‍, പൊലിസ് ഈ നിയമം കാര്യമായി പ്രയോഗിക്കുന്നത് വഴിയോരങ്ങളില്‍ മീന്‍ വില്‍ക്കുന്ന പാവങ്ങള്‍ക്ക് നേരെയും റേഷന്‍കടകളില്‍ പോകുന്നവര്‍ക്കെതിരേയുമാണ്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നതിന്റെ മറപറ്റി എല്ലാവിധ വസ്തുക്കളും വില്‍ക്കുന്ന വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നത് പൊലിസ് കാണുന്നില്ല.


പൊലിസിന് ജോലിഭാരത്താല്‍ ഉണ്ടാകുന്ന മാനസികസമ്മര്‍ദം സാധാരണക്കാര്‍ക്കുമേല്‍ മാത്രമേ പതിയുകയുള്ളൂ എന്നുണ്ടോ ? മേലുദ്യോഗസ്ഥരുടെ കര്‍ശനമായ നിര്‍ദേശത്താല്‍ കേസുകളുടെ ക്വാട്ട തികയ്ക്കാന്‍ സത്യസന്ധരായ പൊലിസുകാര്‍ വീര്‍പ്പുമുട്ടുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല. ജോലിഭാരം താങ്ങാന്‍ കഴിയാതെ എത്രയോ പൊലിസുകാര്‍ ജീവനൊടുക്കിയിട്ടുമുണ്ട്. അതൊരു ന്യൂനപക്ഷം മാത്രം. പൊലിസുകാരുടെ കുറവും ജോലിഭാരവും മാനസികസമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയാണ് വേണ്ടത്.


ഓരോദിവസവും ആയിരക്കണക്കിനു സാധാരണക്കാരായ ആളുകളുടെ പേരിലാണ് ക്വാട്ട തികയ്ക്കാനായി പൊലിസ് കേസും പിഴയും ചുമത്തിക്കൊണ്ടിരിക്കുന്നത്. പൊലിസ് സേനയിലെ കുറവും അത് പരിഹരിക്കാതെയുള്ള ജോലിഭാരവും കാരണത്താല്‍ പൊലിസില്‍ നിന്ന് അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മാസത്തില്‍ ഒരുതവണ ഇരുനൂറ് രൂപ വിലവരുന്ന കിറ്റു നല്‍കുന്ന സര്‍ക്കാര്‍, സാധാരണക്കാരില്‍ നിന്ന് നിസാര പിഴവുകള്‍ക്ക് പിഴചുമത്തി ഒരുദിവസം ഒരുകോടിയോളം രൂപയാണ് സമാഹരിച്ചുകൊണ്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയമത്തെ സര്‍ക്കാര്‍ ധനാഗമ മാര്‍ഗമാക്കുന്നത് തീര്‍ത്തും അപലപനീയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  18 minutes ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  25 minutes ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  33 minutes ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  41 minutes ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  an hour ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  an hour ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  2 hours ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  10 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  10 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  10 hours ago