ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍
രാഷ്ട്രത്തിന്റെ സകല സംവിധാനത്തെയും നോക്കുകുത്തിയാക്കിയും വെല്ലുവിളിച്ചും ഹിന്ദുത്വവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 32 വര്‍ഷങ്ങള്‍ പിന്നിട്ടു. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹികനീതിയും സുരക്ഷയും ഉറപ്പാക്കി ഭരണഘടന തയ്യാറാക്കിയ ഡോ. ഭീംറാവു അംബേദ്കറിന്റെ ചരമവാര്‍ഷികദിനം തന്നെ പള്ളി തകര്‍ക്കാന്‍ സംഘ്പരിവാര്‍ തെരഞ്ഞെടുത്തത്, ചരിത്രത്തോട് ചെയ്ത മറ്റൊരു ക്രൂരത. ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറ്റവുമധികം വിശ്വസിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ മൗനാനുവാദത്തോടെയാണ് കര്‍സേവകര്‍ നാലരനൂറ്റാണ്ടോളം പഴക്കമുള്ള ബാബരി പള്ളി തകര്‍ത്തതത്.
തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് കര്‍സേവകര്‍, പിന്നീട് ഉപപ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സൈന്യത്തെയും പോലീസിനെയും മാധ്യമങ്ങളെയും സാക്ഷിയാക്കി പള്ളിയുടെ താഴികക്കുടങ്ങളോരോന്ന് തകര്‍ക്കുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് അവരേറ്റവും വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടിയിലുള്ള വിശ്വാസംകൂടിയായിരുന്നു ആ ഒരു ഞായറാഴ്ച തകര്‍ന്നുവീണത്.
1949 ഡിസംബര്‍ 22ന് രാത്രി ഇഷാ നിസ്‌കാരം കഴിഞ്ഞ് പതിവ് പോലെ ഇമാം പള്ളി പൂട്ടിപ്പോയ ശേഷം ഹിന്ദുത്വ സംഘം അതിക്രമിച്ചുകയറി പള്ളിക്കുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചത് മുതല്‍ തുടങ്ങുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ക്രോണോളജി. ആ വഞ്ചനയ്ക്ക് നിയമപരിരക്ഷ ഒരുക്കിക്കൊടുത്തത് ഒരു മലയാളിയായിരുന്നു, ഫൈസാബാദ് ജില്ലാ ഭരണാധികാരിയായ കെ.കെ നായര്‍. അദ്ദേഹം പള്ളി അടച്ചിടാന്‍ ഉത്തരവിട്ടു. പിന്നീട് ആ പള്ളി നിസ്‌കരിക്കാനായി തുറന്നിട്ടില്ല, അതിന്റെ മിഹ്‌റാബില്‍നിന്ന് ബാങ്കുവിളിയും ഉയര്‍ന്നില്ല.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കോടതിയില്‍നിന്നുണ്ടായ വിധിയും ന്യൂനപക്ഷത്തിന്റെ മുറിവില്‍ ഉപ്പു തേക്കുന്നതായി. പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രമുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കിയിട്ട് പോലും, ഭൂരിപക്ഷ സമുദായത്തിന്റെ വികാരം മാനിച്ച് ബാബരി ഭൂമി ഹിന്ദുവിഭാഗത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പകരം കുറച്ചകലെ അഞ്ചേക്കര്‍ ഭൂമി പള്ളി സ്ഥാപിക്കാനായി, ചോദിക്കുക പോലും ചെയ്യാതെ തന്നെ മുസ്‌ലിംകള്‍ക്ക് അനുവദിച്ചു.
പള്ളിനിലനിന്ന സ്ഥാനത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ രാമക്ഷേത്രം നിര്‍മിച്ചു. അതിന്റെ പൂജാകര്‍മങ്ങള്‍ക്ക് ജനാധിപത്യ മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ നേതൃത്വം വഹിക്കുകയും ചെയ്തതും നമ്മള്‍ കണ്ടു. എന്നാല്‍ മുസ്‌ലിംകള്‍ക്കായി അനുവദിച്ച അഞ്ചേക്കര്‍ അവിടെ കാട് പിടിച്ചു പരിഹാസ്യത്തോടെ രാഷ്ട്രത്തിന്റെ ധാര്‍മകമൂല്യങ്ങള്‍ക്ക് നേര ദൈന്യതയോടെ ഇപ്പോഴും നോക്കിയിരിപ്പുണ്ട്.
ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രമക്ഷേത്രം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശക്കേസില്‍ വിധി പറഞ്ഞതു മുതല്‍ തുടങ്ങി അടുത്ത അവകാശവാദം. മഥുരയിലെ ഈദ് ഗാഹ് മസ്ജിദ്, വരാണസിയിലെ ഗ്യാന്‍ വാപി പള്ളി, സംഭലിലെ ഷാഹി മസ്ജിദ്, അജ്മീരില്‍ ഹസ്‌റത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗാ ശരീഫ്... ഏറ്റവും ഒടുവിലായി രാജ്യതലസ്ഥാനഗരിയുടെ മുഖങ്ങളിലൊന്ന് കൂടിയായ പ്രശസ്തമായ ഡല്‍ഹി ജുമാ മസ്ജിദ്..
ഇതെല്ലാം ക്ഷേത്രം തകര്‍ത്തുണ്ടാക്കിയതാണെന്ന് അവകാശപ്പെടുന്നു. വിദ്വേഷപ്രസംഗങ്ങള്‍ക്കും വെറുപ്പ് വിതറിയതിനും നിയമടനപടികള്‍ നേരിടുന്ന ക്രിമിനലുകള്‍ ഹരജി കൊണ്ടുവരുമ്പോഴേക്ക് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കി നോട്ടീസയക്കുന്ന വിധത്തില്‍ ഇന്ത്യയിലെ കോടതികള്‍ എത്തുകയുംചെയ്തു.
രാജ്യം സ്വാതന്ത്രമാകുമ്പോള്‍ ഓരോ ആരാധനാലയത്തിന്റെയും ഉടമസ്ഥര്‍ ആരാണോ അതിന്റെ ഉടമസ്ഥാവകാശം അവരില്‍ തന്നെ നിക്ഷ്പിതമാക്കുന്ന 1991ലെ പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ട് നിലനില്‍ക്കെ, ഇത്തരത്തിലുള്ള ഹരജികള്‍ ഒരു കോടതിയും സ്വീകരിക്കുക പോലും ചെയ്യരുതെന്നാണ്. എന്നാല്‍ പുതിയ പുതിയ പള്ളികള്‍ക്ക് മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പള്ളികളും മറ്റ് മതസ്ഥാപനങ്ങളും നിലനില്‍ക്കുന്ന വഖ്ഫ് സ്വത്തുക്കളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കുന്ന നിയമങ്ങള്‍ ചുട്ടെടുക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഈ വര്‍ഷത്തെ ഡിസംബര്‍ ആറിന്റെ പിറവി.
ന്യൂനപക്ഷമനസ്സുകളില്‍ അരക്ഷിതാവസ്ഥയും നിസ്സഹായതയും കോറിയിട്ട് ഒരു ബാബരിദിനവും കൂടി എത്തുമ്പോള്‍, ഈ ദിനവും കടന്നുപോകുമെന്ന് നമുക്ക് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."