മസ്ദൂർ ലൈൻമാനാകും ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ
തൊടുപുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പവർ ഹൗസുകളിലടക്കം അപകടനിരക്ക് ഉയരാൻ കാരണമെന്ന വിലയിരുത്തലുമായി കെ.എസ്.ഇ.ബി. മസ്ദൂർ ലൈൻമാനായതും ഐ.ടി.ഐ ക്കാർ എൻജിനീയറായതുമാണ് ഈ മേഖലയിൽ അപകടനിരക്ക് കൂടാൻ കാരണമെന്നാണ് വൈദ്യുതി ബോർഡ് ഉന്നതരുടെ വിലയിരുത്തൽ.
ബോർഡിൽ വർക്ക്‌മെൻ തസ്തികയിൽ നിന്നും ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടിങ് സിസ്റ്റം കൊണ്ടുവരാൻ 2022 ൽ സി.എം.ഡി ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. പലപ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ ബോർഡിൽ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഏതാനും വർഷം മുമ്പ് 1179 മീറ്റർ റീഡർമാരെ ഒറ്റയടിക്ക് സബ് എൻജിനീയർമാരാക്കി. അഞ്ച് വർഷം സർവിസ് പൂർത്തിയാക്കിയെന്നത് മാത്രമായിരുന്നു മാനദണ്ഡം. ഇവരിൽ പലരും ഇപ്പോൾ അസി. എൻജിനീയർമാരാണ്.
മീറ്റർ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലർ എന്ന തസ്തികക്കാരുടെ ജോലി പൂർണമായും ക്ലറിക്കലാണ്. സാങ്കേതിക മികവ് ഇതിന് ഒട്ടും ആവശ്യമില്ല. ഐ.ടി.ഐ കളിൽ നിന്നും വയർമാൻ, ഇലക്ടീഷ്യൻ കോഴ്‌സ് പാസായവരാണ് ഈ തസ്തികയിൽ ജോലി ചെയ്യുന്നത്.
സബ് എൻജിനീയർമാരുടെ ജോലി അങ്ങേയറ്റം സാങ്കേതിക മികവ് പുലർത്തേണ്ടതാണ്. 11 കെ.വി പോലുള്ള ഹൈ വോൾട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം നൽകേണ്ടത് സബ് എൻജിനീയർമാരാണ്.
എന്നാൽ ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എൻജിനീയർമാരായിരിക്കുന്നത്. വിതരണ ലൈനുകളിലെ വോൾട്ടേജ് സംബന്ധിച്ചോ നിയന്ത്രണം സംബന്ധിച്ചോ ഇക്കൂട്ടർക്ക് പ്രായോഗികജ്ഞാനമില്ല. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർക്ക് മതിയായ യോഗ്യത വേണമെന്ന് 1956 ലെ വൈദ്യുതി നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്.
ഹൈവോൾട്ടേജ് ലൈനുകൾ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും കുറഞ്ഞ യോഗ്യത ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ്. ഈ നിയമത്തിനെല്ലാം പുല്ലുവില നൽകിയാണ് വൈദ്യുതി ബോർഡും യൂനിയനുകളും തമ്മിലുള്ള ധാരണപ്രകാരം യോഗ്യതയില്ലാത്തവർക്ക് ഉദ്യോഗക്കയറ്റം നൽകിയത്.
ഇത്തരം കാര്യങ്ങൾക്കിടെ ജീവനക്കാർക്ക് പരിശീലനം നൽകാനും കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര പവർ സെക്ടർ സ്‌കിൽ കൗൺസിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വർക്കർ, ലൈൻമാൻ, ഓവർസിയർ, സബ് എൻജിനീയർ എന്നിവർക്ക് 12 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. മൂലമറ്റം പെറ്റാർക്കിലും കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം റീജ്യനൽ സെന്ററുകളിലുമാണ് പരിശീലനം നൽകുന്നത്.
പത്താം ക്ലാസ് തോറ്റവർക്കും ഒന്നര ലക്ഷം വരെ ശമ്പളം !
വൈദ്യുതി ബോർഡിൽ പത്താം ക്ലാസ് തോറ്റവർ പോലും കൈപ്പറ്റുന്നത് മാസം ഒന്നര ലക്ഷം വരെ ശമ്പളം. സബ് എൻജിനീയർ ഗ്രേഡിൽ പത്താം ക്ലാസ് തോറ്റ 451 പേർ ഒരു ലക്ഷത്തിലേറെ ശമ്പളം കൈപ്പറ്റുന്നുണ്ട്. പത്താം ക്ലാസ് തോറ്റ 451 പേർ സബ് എൻജിനീയർ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി. അവരുടെ ശമ്പളം 1,33, 695 രൂപയാണ്.
സബ് എൻജീനീയറേക്കാൾ ഉയർന്ന ഗ്രേഡിൽ പത്താം ക്ലാസ് തോറ്റ 34 പേരുണ്ട്. അവരുടെ ശമ്പളം 1,43,860 രൂപയാണെന്നും തൊടുപുഴ സ്വദേശിയായ പൊതുപ്രവർത്തകൻ ഷാജി ഈപ്പന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."