ഇപിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്ന് തന്നെ; റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്‌സില്‍ നിന്ന് തന്നെയെന്ന് ആവര്‍ത്തിച്ച് പൊലിസ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി ഡി.ജി.പിക്ക് സമര്‍പ്പിച്ചു. ആത്മകഥ ചോര്‍ന്നത് ഡി.സിയുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയായ ശ്രീകുമാറില്‍ നിന്നാണെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പുസ്തക വിവാദത്തില്‍ റിപ്പോര്‍ട്ട് മടക്കിയ ഡി.ജി.പി വീണ്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ പ്രധാന കണ്ടെത്തലുകളൊന്നും തന്നെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുസ്തകത്തിന്റെ പി.ഡി.എഫ് ഡിസി ബുക്ക്സില്‍ നിന്ന് ചോര്‍ന്നെന്നുതന്നെയാണ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ഇത് എവിടെ നിന്നാണെന്നോ, എങ്ങനെയാണ് ചോര്‍ന്നതെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.
ഇ.പിയും ഡി.സിയും തമ്മില്‍ കരാറില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടെങ്കിലും ഇക്കാര്യത്തിലും കൂടുതല്‍ വിശദീകരണമൊന്നുമില്ല. ഒരു വസ്തുതാവിവരണ റിപ്പോര്‍ട്ട് മാത്രമായി എസ്.പിയുടെ റിപ്പോര്‍ട്ട് ഒതുങ്ങിയെന്നും, വിഷയം സമഗ്രമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപി റിപ്പോര്‍ട്ട് തിരിച്ചയച്ചത്.
നവംബര്‍ 13ന് വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.
പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."