മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ
കോഴിക്കോട്: വയോധികരെ ലക്ഷ്യം വച്ച് കവർച്ച നടത്തുന്ന പ്രതി പൊലിസ് പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി (36)യെ ആണ് പിടികൂടിയത്. മോഷ്ടിച്ച വാഹനവുമായി കറങ്ങിനടന്ന് ആണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. സമാനമായ കേസുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് ജില്ലാ പൊലിസ് മേധാവി ജി. ജയ്‌ദേവിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പൊലിസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ജനുവരി 22 ന് ഉണ്ടായ കേസിലാണ് പ്രതിയെ ആദ്യം പൊലിസ് അന്വേഷിക്കാൻ ആരംഭിച്ചത്. 22 ന് രാവിലെ എട്ടുമണിയോടെ കോംട്രസ്റ്റ് ഹോസ്പിറ്റലിൽനിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിന്ദു എന്ന സ്ത്രീയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി കവർന്നിരുന്നു. ഈ കേസിൽ അന്വേഷണം ആരംഭിച്ച പൊലിസ് അൻപതോളം സിസിടിവികൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം മോഷണം പോയതാണെന്ന് മനസ്സിലാക്കുന്നത്. അശ്വിനി ലാബിന്റെ പാർക്കിങ്ങിൽ നിന്നും മോഷണം പോയതായിരുന്നു ഈ വാഹനം. തുടർന്ന് സമാന രീതിയിൽ കവർച്ച നടത്തുന്ന ജയിൽ മോചിതരായ നിരവധി മുൻ കുറ്റവാളികളെ നിരീക്ഷിച്ച സിറ്റി ക്രൈം സ്‌ക്വാഡ് പ്രതിയിലേക്ക് എത്തുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ പ്രതി മറ്റൊരു കവർച്ച കൂടി നടത്തി. തിങ്കളാഴ്ച രാവിലെ, എഴുപത്തിയഞ്ച് വയസ്സുള്ള പന്നിയങ്കര സ്വദേശിനിയായ സ്ത്രീയുടെ മാലപൊട്ടിച്ചതായിരുന്നു ആ കവർച്ച. രണ്ട് കവർച്ച നടത്തിയതും ഒരാളാണെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണവും പ്രതിയിലേക്ക് എത്തുന്നതിലേക്ക് നയിച്ചു. പിന്നാലെ പ്രതിയെ പൊലിസ് പിടികൂടി.
ആദ്യം കുറ്റകൃത്യം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകൾ നിരത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഒരു ലക്ഷത്തോളം രൂപയും പുതിയ മോഡൽ ഐഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മാരക ലഹരി മരുന്നിന് അടിമയാണ് നിവാസ് അലിയെന്ന് പൊലിസ് പറഞ്ഞു. ലഹരിമരുന്നുകൾ വാങ്ങുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് ഇയാൾ കവർച്ച ചെയ്യുന്നതെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ വർഷം പന്നിയങ്കര, കസബ പൊലിസ് സ്റ്റേഷൻ പരിധികളിൽ നിന്നും വയോധികരുടെ മാല കവർന്നതിന് രണ്ട് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഈ കേസുകളിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നതിന് ഇടെയാണ് പുതിയ കേസുകൾ ഉണ്ടായത്. ഇതിന് പുറമെ, നല്ലളം സ്റ്റേഷൻ പരിധിയിൽ ബാത്ത് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ യു.വി. വിപിൻ, സബ് ഇൻസ്പക്ടർ സുലൈമാൻ, എഎസ്ഐ ഷാജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഒ. ദീപക്, സൈബർ വിദഗ്ധ പി.പി. ദിവ്യ എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."