'ഞങ്ങള്‍ക്കിവിടം വിട്ടു പോകാന്‍ മനസ്സില്ല, ഇസ്‌റാഈലികളെ അമേരിക്കയിലേക്ക് പുറംതള്ളുക' ട്രംപിന് ഫലസ്തീനികളുടെ ബിഗ് നോ; കോണ്‍ക്രീറ്റ് കൂനകളില്‍ സ്വര്‍ഗം തീര്‍ക്കുന്ന ഗസ്സ
ഗസ്സ സിറ്റി: 'തന്റെ ആശയങ്ങളും പണവും വിശ്വാസങ്ങളുമായി ട്രംപ് നരകത്തിലേക്ക് പോകട്ടെ. ഞങ്ങളിവിടം വിട്ട് എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ അയാളുടെ സ്വകാര്യ സ്വത്തല്ല' സാമിര്‍ അബൂ ബാസില്‍ എന്ന ഗസ്സക്കാരന്റെ വാക്കുകള്‍. റോയിട്ടേഴ്‌സിനോട് പറഞ്ഞതാണിത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയിറക്കല്‍ ആഹ്വാനത്തെ പുച്ഛത്തോടെ തള്ളിയിരിക്കുകയാണ് ഫലസ്തീനികള്‍. കോണ്‍ക്രീറ്റ് കൂനകള്‍ മാത്രമായി ശേഷിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ നിന്ന് തീര്‍ത്തും ശൂന്യമായെന്ന് ലോകം വേവലാതി കൊള്ളുന്ന ഭാവിയിലേക്ക് നോക്കി നിന്ന് ആര്‍ജ്ജവത്തോടെ അവര്‍ ലോകത്തെ അതിശക്തമായ ഭരണകൂടത്തോടും ഭരണാധിപനോടും പറയുന്നു. നോ.
ഞങ്ങളുടെ മണ്ണില്‍നിന്ന് നാടുകടത്താനും കൈമാറാനുമുള്ള നിങ്ങളുടെ ാെരു പദ്ധതിയും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. അതിന് കഴിയുമെന്ന് സ്വപ്‌നങ്ങളില്‍ പോലും നിങ്ങള്‍ കരുതുകയും വേണ്ട- അവര്‍ പറയുന്നു.
' സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കില്‍ ഇസ്‌റാഈലികളെ അമേരിക്കയിലെ ഏതെങ്കിലും ഒരു സ്റ്റേറ്റിലേക്ക് പുറംതള്ളുക. അവരാണ് ഈ മണ്ണിന് അപരിചിതര്‍. ഫലസ്തീനികളല്ല. ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളാണ്' അഞ്ചു മക്കളുടെ പിതാവ് കൂടിയായ സാമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒന്നരക്കൊല്ലം തുടര്‍ച്ചയായി നിങ്ങള്‍ വര്‍ഷിച്ച അതിമാരക പ്രഹരശേഷിയുള്ള ബോംബുകള്‍ക്ക് ഞങ്ങളെ തുരത്താന്‍ കഴിഞ്ഞിട്ടില്ല, പിന്നെയാണോ താങ്കളുടെ ഭീഷണികള്‍ക്ക്- തകര്‍ന്ന് തരിപ്പണമായിപ്പോയ അതേ മണ്ണില്‍ നിന്ന് ഗസ്സന്‍ ജനത ട്രംപിനെ വെല്ലുവിളിക്കുന്നു. അഹങ്കാരത്തോടെയാണ് ട്രംപ് സംസാരിക്കുന്നത്. അയാള്‍ക്ക് ഞങ്ങളെ പരീക്ഷിക്കാം. എന്നാല്‍ അയാളുടെ ഒരുകളിയും ഞങ്ങള്‍ക്ക് മേല്‍ വിലപ്പോവില്ലെന്ന് അയാള്‍ക്ക് വൈകാതെ മനസ്സിലാവും- സാമിര്‍ തുറന്നടിച്ചു.
ഞങ്ങളെ നാടുകടത്താനുള്ള ഏത് പദ്ധതികളെയും നിരസിക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന സയീദ് അബു എലൈഷി പറയുന്നു.
എലൈഷിന്റെ ഭാര്യയും അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കുടുംബത്തിലെ മറ്റു രണ്ട് ഡസന്‍ പേരും കഴിഞ്ഞ 15 മാസത്തിനിടെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗസ്സയിലെ ബോംബിട്ടു തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കൂടാരത്തിലാണ് അദ്ദേഹവും അവശേഷിക്കുന്ന കുടുംബാംഗങ്ങളും ഇപ്പോള്‍ താമസിക്കുന്നത്. എന്നിട്ടും തങ്ങള്‍ ഇവിടെ നിന്ന് പുറത്തുപോവില്ലെന്ന് സയീദ് പറയുന്നു.
'ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വിട്ടു പോവില്ല. ഒരു രണ്ടാം നഖ്ബ ഞങ്ങള്‍ അനുവദിക്കില്ല. നമ്മുടെ ഭൂമി വിട്ടു കൊടുക്കരുതെന്ന് പറഞ്ഞാണ് ഞങ്ങള്‍ ഞങ്ങളുടെ മക്കളെ വളര്‍ത്തുന്നതും. രണ്ടാം നഖ്ബ അനുവദിക്കരുതെന്ന പാഠങ്ങള്‍ ഞങ്ങള്‍ അവര്‍ക്ക് ചൊല്ലിക്കൊടുക്കുന്നു' 65കാരിയും ആറുമക്കളുടെ മാതാവുമായ ഉമ്മു താമിര്‍ ജമാല്‍ പറയുന്നു.
ട്രംപിന് ഭ്രാന്താണ്. യുദ്ധത്തിനും പട്ടിണിക്കും ആട്ടിപ്പായിക്കാനാവാത്ത ജനതയെ എങ്ങനെ ആട്ടിപ്പായിക്കാമെന്നാണ് അയാള്‍ കരുതുന്നത്- അവര്‍ പരിഹസിക്കുന്നു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗസ്സയില്‍ നിന്നുള്ള ഫലസ്തീനികളെ ഈജിപ്തിലോ ജോര്‍ദാനിലോ മറ്റെവിടെയെങ്കിലുമോ ദേശങ്ങളില്‍ പുനരധിവസിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍, ഫലസ്തീനികളെ തങ്ങളുടെ മണ്ണില്‍ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ ആഹ്വാനം ഈജിപ്തും ജോര്‍ദാനും നിരസിച്ചു.
ഫലസ്തീനികളെ അവരുടെ ജന്മനാട്ടില്‍ നിന്ന് അവരെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ ചൂണ്ടാക്കാട്ടുന്നു.
കഴിഞ്ഞ 60വര്‍ഷത്തെ ഗസ്സയുടെ വികസനമാണ് അമേരിക്ക നല്‍കിയ ആളും ആയുധവുമുപയോഗിച്ച് നെതന്യാഹു ഭരണകൂടം ചുട്ടുചാമ്പലാക്കിയത്. കഷ്ടപ്പാടും പട്ടിണിയും നരകതുല്യമായ ജീവിതവും നയിച്ച ശേഷം തളര്‍ന്നെത്തുന്ന ഗസ്സ നിവാസികളെ കാത്തിരിക്കുന്നത് 42ദശലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ്. എന്നാല്‍ അവിടെ നിന്ന് പുതിയ ജീവിതം എന്ന വിദൂര സ്വപ്നത്തെ ആഘോഷമാക്കുന്ന ജനതയാണത്. ഫലസ്തീനികള്‍ക്ക് ഗസ്സയല്ലാത്ത ഒരിടത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. ഫലസ്തീന്‍ കേവലമൊരു രാജ്യമോ വാസകേന്ദ്രമോ അല്ല എന്ന് ആ ജനത നമുകികി കാണിച്ചു തന്നതാണ്. അതൊരു വികാരമാണ്. സഹസ്രാബ്ദങ്ങളുടെ പഴമയുള്ള നാഗരികതയുടെ വെളിച്ചമാണ്. ഇപ്പോഴുള്ള ട്രംപിന്റെ പ്രസ്താവന 1948 ലെ ഇസ്‌റാഈല്‍ യുദ്ധത്തില്‍ അവരുടെ വീടുകളില്‍നിന്ന് ലക്ഷക്കണക്കിന് ഫലസ്തീനികളെ പുറത്താക്കുകയും കുടിയിറക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ്. ആ സംഭവം ഫലസ്തീനികള്‍ക്കിടയില്‍ 'നക്ബ' എന്നാണ് അറിയപ്പെടുന്നത്. 'ദുരന്തം' എന്നതിന്റെ അറബി പദമാണിത്. എന്നാല്‍ ഇനി ഒരു 'നക്ബ' അനുവദിക്കില്ലെന്ന് തന്നെയാണ് ആ തകര്‍ച്ചക്ക് മേലെ നിന്നുകൊണ്ട് ഓരോ ഫലസ്തീനിയും ആവര്‍ത്തിക്കുന്നത്.
അതെ ഗസ്സ എന്നത് ഒരു കരളുറപ്പാണ്. മനുഷ്യന്റെ ഭാവനകള്‍ക്ക് അതീതമായത്രയും കരുത്തുറ്റ ഒരു ദേശം. മനുഷ്യന് സാധ്യമായ മുഴുവന്‍ സഹനത്തിന്റെയും ആത്മ ധൈര്യത്തിന്റേയും ഏതു അളവുകോലിനും അപ്പുറം നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ ലോകത്തെ പഠിപ്പിച്ചു രകൊണ്ടേയിരിക്കുന്ന ഒരു ജനത.
ഒരു പാഠപുസ്തകം കൂടിയാണ് ഗസ്സ. സ്വതന്ത്ര്യം എത്രമേല്‍ വിലമതിക്കപ്പെടേണ്ടതാണ് എന്ന് ലോകത്തിലെ ഓരോ മനുഷ്യരേയും പഠിപ്പിക്കുന്ന പാഠപുസ്തകം. മരണഭയമില്ലാതെ നിലയുറപ്പിച്ചാല്‍ ഒരു ശക്തിക്കും കീഴ്‌പെടുത്താനാവില്ലെന്ന പാഠം പഠിപ്പിക്കുന്ന പാഠപുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."