മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പൂക്കോടൻ മുഹമ്മദാലിയാണു പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുലി ആക്രമണം നടത്തുകയായിരുന്നു. രാവിലെ 7.30 ഓടെയുണ്ടായ ആക്രമണത്തിൽ, പുലിയുടെ നഖം കാലിൽ കൊണ്ടതിനെ തുടർന്ന് മുഹമ്മദാലിക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കുകളൊന്നുമില്ല.
സംഭവം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയുണ്ടെന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സമീപത്തുള്ള തോടിനോട് ചേർന്ന് കാട്ടിലൂടെ ഒരു ജീവി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ആളുകൾ പുറത്ത് വിട്ടിരുന്നു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മമ്പാട് വനപ്രദേശത്തിനോട് ചേർന്ന തോട്ടം മേഖലയിലാണ് ഇപ്പോൾ പുലിയുടെ ആക്രമണം നടന്നിരിക്കുന്നത്. നിരവധി വീടുകളുമുള്ള സ്ഥലമായതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിലും പുലിയുടെ ആക്രമണമുണ്ടായി. എൻസി കരീമിന്റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നിരുന്നു. ഒരണ്ണം പകുതിയായി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. രാത്രി 11.45 ഓടെയുണ്ടായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലിയാണു ആക്രമണത്തിന് പിന്നിലെന്നാണു വ്യക്തമായത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ അകമ്പാടത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വീടിനു കേടുപാട് സംഭവിച്ചു. ഇല്ലിക്കൽ ആദിലിന്റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് രണ്ട് കാട്ടാനകൾ അകമ്പാടത്ത് എത്തിയതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ഒരു കാട്ടാന ഗേറ്റും മതിലും തകർത്തു അകത്ത് കയറുകയും പിന്നീടു രണ്ടാമത്തേതും വീട്ടുവളപ്പിലേക്ക് കടക്കുകയുമായിരുന്നു. ആനകൾ വീട്ടുമുറ്റത്ത് നടന്നു നീങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇതിൽ ഭീതിയിലായ പ്രദേശവാസികൾ കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."