വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്‌സൈസ് ലഹരി പിടിക്കും?
കൊണ്ടോട്ടി: സംസ്ഥാനത്തെ 'വിഴുങ്ങുന്ന' ലഹരി മാഫിയകളെ തടയാൻ എക്‌സൈസ് വിഭാഗത്തിന് മതിയ വാഹനങ്ങൾ ഇല്ല. 27 ഓഫിസുകളിലാകട്ടെ വാഹനങ്ങൾക്ക് ഡ്രൈവർമാർ ഇല്ലാത്ത അവസ്ഥയും. പരിമിതികൾക്കിടയിലും കഴിഞ്ഞ നാലുവർഷത്തിനിടെ 24,670 ലഹരി കേസുകളിലായി 15,193 പ്രതികളെയാണ് എക്‌സൈസ് വിഭാഗം മാത്രം പിടികൂടിയത്. മതിയായ വാഹനങ്ങളും നിലവിലുള്ളവയ്ക്ക് ഡ്രൈവർമാരുമില്ലാത്തത് വകുപ്പിൻ്റെ പ്രവർത്തനത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലഹരിക്കടത്തിനെതിരേയുള്ള പോരാട്ടം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള പരിശോധനയിലാണ് എക്‌സൈസ് വിഭാഗത്തിൽ വാഹനങ്ങളുടെ കുറവ് കണ്ടെത്തിയത്. നിലവിൽ എക്‌സൈസ് വിഭാഗത്തിന് സംസ്ഥാനത്ത് ആകെ 857 വാഹനങ്ങളാണുള്ളത്. ഇതിൽ നാലു ചക്രവാഹനങ്ങൾ 450 എണ്ണവും ഇരുചക്ര വാഹനങ്ങൾ 399 എണ്ണവുമാണ്. രണ്ട് മിനിബസുകളും ആറ് ബസുകളുമാണുള്ളത്.
സാമ്പത്തിക ബാധ്യത പറഞ്ഞാണ് പുതിയ വാഹനങ്ങൾ നൽകാത്തത്. നിലവിൽ വിവിധ അബ്കാരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് എക്‌സൈസ് വകുപ്പിന് സർക്കാർ അനുവദിച്ച് നൽകുന്നത്. 277 ഡ്രൈവർ തസ്തികകളും ഉണ്ട്. വകുപ്പിന് കീഴിലുള്ള 27 ഓഫിസുകളിൽ വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവർ തസ്തിക അനുവദിച്ചിട്ടില്ല.
ഈ ഓഫിസുകളിൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ എക്‌സൈസ് കമ്മിഷണർ കഴിഞ്ഞ ജൂണിൽ സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ തസ്തിക സൃഷ്ടിക്കാനാവില്ലെന്നാണ് സർക്കാരിന്റെ മറുപടി. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അവസാനമായി എക്‌സൈസ് വകുപ്പിൽ 30 ഡ്രൈവർ തസ്തികകൾ സൃഷ്ടിച്ചത്.
സംസ്ഥാനത്തേക്ക് രാസലഹരിക്കടത്ത് - പ്രധാനകണ്ണിയായ ആഫ്രിക്കൻ പൗരൻ പിടിയിൽ
സുൽത്താൻ ബത്തേരി: സംസ്ഥാനത്തേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയായ ആഫ്രിക്കൻ സ്വദേശിയെ പൊലിസ് പിടികൂടി. ടാൻസാനിയൻ പൗരനായ പ്രിൻസ് സാംസ(25)നെയാണ് ബംഗളൂരുവിൽ വച്ച് സുൽത്താൻബത്തേരി പൊലിസും വയനാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഞായാറാഴ്ച വൈകീട്ട് ബംഗളൂരൂവിലെ താമസ സ്ഥലത്ത് നിന്നാണ് പ്രിൻസ് സാംസനെ പിടികൂടിയത്.
ഇയാളുടെ കൈയിൽനിന്ന് രാസലഹരിയെന്ന് കരുതുന്ന നൂറുഗ്രാം വെളുത്തപൊടിയും അഞ്ച് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും ഡെബിറ്റ് കാർഡുകളും കണ്ടെത്തി. ഇക്കഴിഞ്ഞ 24ന് മുത്തങ്ങ ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി പിടികൂടിയ മലപ്പുറം സ്വദേശി ഷഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രിൻസ് സാംസനെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കർണാടക ഗവ. കോളജിൽ ബി.സി.എ വിദ്യാർഥിയാണ് പ്രിൻസ് സാംസൻ.
നാല് വർഷമായി ബംഗളൂരുവിൽ താമസിച്ചുവരുന്ന ഇയാൾ ആഡംബര ജീവിതമാണ് നിയിച്ചു വന്നിരുന്നതെന്നും വ്യാജ അക്കൗണ്ട് വഴി രണ്ടുമാസം കൊണ്ട് 80 ലക്ഷം രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി കണ്ടെത്തിയതായും വയനാട് ജില്ലാ പൊലിസ് മേധാവി തപോഷ് ബസുമാതിരി പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ രാസലഹരിക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേരെക്കുറിച്ചുള്ള വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലിസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ.കെ രാഘവൻ, എസ്.ഐ അതുൽ എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രിൻസ് സാംസനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."