ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ എപ്പോഴും പോർച്ചുഗൽ ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗൽ ഫുട്ബോൾ ടീം പരിശീലകൻ റോബർട്ടോ കാർലോസ്. മുൻകാലങ്ങളിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല റൊണാൾഡോയെ ഇപ്പോഴും ടീമിൽ നിലനിർത്തുന്നതെന്നും പകരം റൊണാൾഡോയുടെ നിലവിലെ പ്രകടനങ്ങൾ നോക്കിയാണെന്നുമാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത്.
'വർഷങ്ങളായി പരിശീലകനെന്ന നിലയിൽ താരങ്ങളെ മൂന്ന് കാര്യങ്ങൾ കൊണ്ട് വിലയിരുത്താൻ ഞാൻ പഠിച്ചിട്ടുണ്ട്. താരങ്ങളുടെ വ്യക്തിഗത കഴിവ്, അനുഭവങ്ങൾ, ടീമിനോടുള്ള കമ്മിറ്റ്മെന്റ് എന്നിവയാണ് ഞാൻ നോക്കുന്നത്. റൊണാൾഡോയെ പോലുള്ള ഒരു താരത്തെക്കുറിച്ച് പറയുമ്പോൾ ഈ മൂന്ന് കാര്യങ്ങളിലും അദ്ദേഹം മികച്ചതാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ആറ് യുവേഫ യൂറോപ്പ്യൻ കപ്പും ൨൦൦ ൽ കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച ഒരേയൊരു താരമാണ് റൊണാൾഡോ. പോർച്ചുഗലിനായി അദ്ദേഹം വളരെ കമ്മിറ്റ്മെന്റോടെയാണ് കളിക്കുന്നത്,' പോർച്ചുഗൽ പരിശീലകൻ ഓ ജോഗോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ 40ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ഫുട്ബോൾ ലോകത്തെ അമ്പരിപ്പിക്കുകയാണ് റൊണാൾഡോ. നിലവിൽ സഊദി വമ്പന്മാരായ അൽ നസറിന് വേണ്ടി റൊണാൾഡോ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചുകൊണ്ട് റൊണാൾഡോ 927 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. അൽ നസറിന് വേണ്ടി റൊണാൾഡോ 91 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. നിലവിൽ സഊദി പ്രൊ ലീഗിലെ ഈ സീസണിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളതും റൊണാൾഡോ തന്നെയാണ്.
നിലവിൽ സഊദി പ്രൊ ലീഗിൽ നാലാം സ്ഥാനത്താണ് അൽ നസർ. 24 മത്സരങ്ങളിൽ നിന്നും 14 വിജയവും ആറ് സമനിലയും നാല് തോൽവിയുമായി 48 പോയിന്റാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദാണ്. 24 മത്സരങ്ങളിൽ നിന്നും 18 വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 58 പോയിന്റാണ് അൽ ഇത്തിഹാദിനുള്ളത്. 54 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്തും 51 പോയിന്റോടെ അൽ ഖാദിസിയ എഫ്‌സി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."